പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി
Recommended Video
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും ജീവനെടുത്ത അപകടത്തെക്കുറിച്ച് കുടുംബം ഉയർത്തിയ സംശയങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ പിതാവ് സികെ ഉണ്ണി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ഇതുവരെയും ഉയർന്ന് കേൾക്കാതിരുന്ന ചില സംശയങ്ങളാണ് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ചില സാമ്പത്തിക ഇടപാടുകളും അപകടവും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയമാണ് പിതാവ് ഉന്നയിക്കുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും അപകടസമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന അർജുനും നൽകിയ മൊഴികളിലെ പൊരുത്തക്കേടാണ് മരണത്തിൽ അസ്വഭാവികതയുണ്ടെന്ന സംശയത്തിന് ഇടയാക്കിയത്.
തിടുക്കത്തിൽ മടക്കം
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ നടത്താൻ എത്തിയതായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. ക്ഷേത്രദർശനം കഴിഞ്ഞ് താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ തൃശൂരിൽ തങ്ങാതെ അന്ന് രാത്രിയിൽ തന്നെ തിടുക്കപ്പെട്ട് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതിന്റെ കാരണം അന്വേഷിക്കണമെന്നാണ് പിതാവിന്റെ പരാതിയിലെ പ്രധാന ആവശ്യം.
സാമ്പത്തിക ഇടപാട്
ബാലഭാസ്കറിനും ലക്ഷ്മിക്കും പാലക്കാട്ടെ ഒരു ആയുർവേദ ഡോക്ടറുമായി സൗഹൃദം ഉണ്ടായിരുന്നു. പാലക്കാട്ട് സ്വന്തമായി ഒരു ആയുർവേദ ആശുപത്രിയും ഇദ്ദേഹത്തിന് ഉണ്ട്. ഈ ഡോക്ടറുമായി ബാലഭാസ്കറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പിതാവ് ആവശ്യപ്പെടുന്നു. ബാലഭാസ്കറും ആയുർവേദ ആശുപത്രി ഉടമയുമായി ബന്ധം തുടങ്ങിയത് എങ്ങനെയാണ്? എന്തൊക്കെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
അർജുൻ ആരാണ്?
ബാലഭാസ്കറിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അർജുൻ. വാഹനം ഓടിച്ചത് അർജുനായിട്ടും നുണ പറഞ്ഞതെന്തിനാണെന്ന് കുടുംബം ചോദിക്കുന്നു. ഇതാണ് സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോയെന്ന സംശയത്തിലേക്ക് കുടുംബത്തെ എത്തിച്ചത്. അപകടത്തിൽ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു.
ബാലഭാസ്കറിനോട് ശത്രുത
ആർക്കെങ്കിലും ബാലഭാസ്കറുമായി ശത്രുതയുണ്ടോയെന്ന കാര്യത്തിൽ കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ഉന്നയിച്ച സംശയങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കെങ്കിലും ബാലഭാസ്കറിനോട് ശത്രുത ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടക്കും. ലോക്കൽ പോലീസിന് ആവശ്യമായ സഹായം നൽകാൻ ക്രൈം ബ്രാഞ്ചിനോടും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
വജ്രമോതിരം
പത്ത് വർഷത്തോളമായി ബാലഭാസ്കറിന് ഡോക്ടറുടെ കുടുംബവുമായി പരിചയമുണ്ട്. ഒരു പ്രോഗ്രാമിനിടയിലാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ഒരു വജ്രമോതിരം ബാലഭാസ്കറിന് സമ്മാനമായി നൽകിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട്ടെ വീട്ടിൽ വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ഇവർ തമ്മിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായാണ് സൂചനകൾ.
മൊഴികളിലെ വൈരുദ്ധ്യം
അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നായിരുന്നു അർജുൻ നൽകിയ മൊഴി, തൃശൂരിൽ നിന്നും കൊല്ലം വരെ താനും, അതിന് ശേഷം ബാലഭാസ്കറുമാണ് വാഹനമോടിച്ചത്. അപകടസമയത്ത് പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നാണ് അർജുൻ പറയുന്നത്.
ദുരൂഹത
എന്നാൽ പിന്നീട് ലക്ഷ്മിയിൽ നിന്നും മൊഴിയെടുത്തതോടെയാണ് സംശയങ്ങൾ ഉയർന്ന് തുടങ്ങിയത്. അപകടസമയത്ത് അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ദീർഘദൂരയാത്രകളിൽ ബാലഭാസ്കർ വാഹനം ഓടിക്കാറില്ലായിരുന്നുവെന്നും ലക്ഷി വ്യക്തമാക്കി. ലക്ഷ്മിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയത്.
കേരളത്തെ കരയിപ്പിച്ച അപകടം
കഴിഞ്ഞ സെപ്റ്റംബർ 25നാണ് ബാലഭാസകറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം പുലർച്ചയോടെയയാിരുന്നുന അപകടം. ബാലഭാസ്കറിന്റെ മകൾ രണ്ടുവയസുകാരി തേജസ്വനി തൽക്ഷണം മരിച്ചു. ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്കറും യാത്രയായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സുഖംപ്രാപിച്ച് വരികയാണ്.
'കോടതി സര്‍ക്കാറിനെ തേച്ചൊട്ടിച്ചു, എജിയെ നിര്‍ത്തിപ്പൊരിച്ചു'; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ
യതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടി