'ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയത്', മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും മുത്തച്ഛനും!
കൊല്ലം: ആറ് വയസ്സുകാരി ദേവനന്ദയുടെത് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ കണ്ടെത്താനായിട്ടില്ല. എങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്താനുളള നീക്കത്തിലാണ്.
Recommended Video
ദേവനന്ദ എങ്ങനെ വീടിന് 400 മീറ്റര്‍ അകലെയുളള ആറിന് സമീപത്ത് എത്തി എന്നതാണ് പ്രധാന സംശയം. ദേവനന്ദയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് അമ്മയും മുത്തച്ഛനും രംഗത്ത് വന്നിട്ടുണ്ട്. ദേവനന്ദയെ ആരോ കടത്തിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.
തനിച്ച് പുഴയിലേക്ക് പോകില്ല
ദേവനന്ദയുടെ മുത്തച്ഛന് മോഹന്പിളളയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിട്ടുളളത്. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണ് എന്നാണ് മോഹന്‍ പിളള ആരോപിക്കുന്നത്. അല്ലാതെ കുട്ടി ഒരിക്കലും തനിച്ച് പുഴയിലേക്ക് പോകില്ല. പുഴയിലേക്കുളള വഴിയിലൂടെയല്ല ക്ഷേത്രത്തിലേക്ക് മുന്‍പ് പോയിട്ടുളളത്. മാത്രമല്ല അമ്മയുടെ ഷാള്‍ ദേവനന്ദ ധരിച്ചിരുന്നില്ലെന്നും മുത്തച്ഛന് പറയുന്നു.
പറയാതെ എങ്ങും പോകാറില്ല
ദേവനന്ദ ഒരിക്കല്‍ പോലും പുഴക്കരയിലേക്ക് തനിച്ച് പോയിട്ടില്ല. മാത്രമല്ല അയല്‍ക്കാരുടെ വീടുകളില്‍ പോലും തനിച്ച് പോകുന്ന പതിവില്ലെന്നും മോഹന്‍ പിളള പറയുന്നു. ദേവനന്ദയുടെ അമ്മ ധന്യയും സമാന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മകള്‍ എങ്ങും പറയാതെ പോകുന്ന കുട്ടിയല്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് എന്നും ധന്യ പറയുന്നു.
സത്യം പുറത്ത് കൊണ്ടുവരണം
തനിച്ച് ഒരിടത്തും മകള്‍ പോകാറില്ല. കാണാതായത് നിമിഷ നേരം കൊണ്ടാണ്. താന്‍ കരഞ്ഞ് നിലവിളിച്ചപ്പോള്‍ തന്നെ നാട്ടുകാരെല്ലാം ഓടി വന്നിരുന്നു. മകളുടെ മരണത്തില്‍ സത്യം പുറത്ത് കൊണ്ടുവരണമെന്നും എല്ലാവവരും സഹായിക്കണമെന്നും ധന്യ ആവശ്യപ്പെട്ടു. കാണാതാവുന്നതിന് മുന്‍പ് മകള്‍ തന്റെ ഷാള്‍ കൊണ്ട് കളിക്കുകയായിരുന്നുവെന്നും ധന്യ പറയുന്നു.
കുറ്റവാളികളെ കണ്ടെത്തണം
കുറ്റവാളികളെ ഉടനെ കണ്ടെത്തണം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ദേവനന്ദ ഇതുവരെ പോയിട്ടില്ലെന്നും അതാണ് സംശയമെന്നും ധന്യ പറഞ്ഞു. കുഞ്ഞിന്റെ ഷാള്‍ കിടന്ന സ്ഥലവും കുഞ്ഞ് കിടന്ന സ്ഥലവും തമ്മില്‍ ഒരുപാട് അകലമുണ്ടെന്ന് മുത്തച്ഛന് മോഹന്‍പിളള പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് അത്രയും ദൂരത്തില്‍ കുട്ടി എത്തില്ല. ഓടിയാല്‍ പോലും എത്തില്ലെന്നും മോഹന്‍ പിളള പറയുന്നു.
വിശദമായി അന്വേഷിക്കും
കുട്ടി ഈ കടവില്‍ വീണാല്ത്തന്നെയും മൃതദേഹം കിടന്ന ഇടത്തേക്ക് ഇത്രയും സമയം കൊണ്ട് എത്തില്ലെന്നും മോഹന്‍ പിളള പറഞ്ഞു. താന്‍ നൂറ് ശതമാനവും സംശയിക്കുന്നത് ദേവനന്ദയെ തട്ടിക്കൊണ്ട് പോയതാണ് എന്ന് തന്നെയാണെന്ന് മോഹന്‍പിളള പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ വിപുലമായ അന്വേഷണം നടത്തി സംശയങ്ങള്‍ തീര്‍ക്കുമെന്നാണ് പോലീസ് പറയുന്നത്.