പൊന്നുവിനെ കാണാൻ മസ്കറ്റിൽ നിന്ന് പറന്നെത്തി, ചലനമറ്റ ശരീരം കണ്ട് കുഴഞ്ഞ് വീണു, കണ്ണീരായി പ്രദീപ്!
കൊല്ലം: ദേവനന്ദയെ ജീവനോടെ തന്നെ തിരിച്ച് കിട്ടും എന്നുളള പ്രതീക്ഷയിലായിരുന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം. എന്നാല്‍ എല്ലാ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും കാറ്റില്‍ പറത്തിയാണ് രാവിലെ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുളള ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയത്.
വിദേശത്തുളള അച്ഛന്‍ പറന്നെത്തിയപ്പോഴേക്കും ഒരു വട്ടം കാണാന്‍ പോലും കാത്ത് നില്‍ക്കാതെ അവള്‍ പോയിരുന്നു. പൊന്നുമോളുടെ ചലനമറ്റ ശരീരം കണ്ട പ്രദീപ് കുഴഞ്ഞ് വീഴുകയായിരുന്നു.

കണ്ണീരോർമ്മയായി പൊന്നു
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന ആറ് വയസ്സുകാരി ദേവനന്ദ എന്ന പൊന്നുവിനെ കാണാതാവുന്നത്. നാടൊട്ടാകെ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഇത്തിക്കരയാറ്റിന്റെ അടിത്തട്ടില്‍ പൊന്നുവുളളത് ആരുമറിഞ്ഞില്ല. വെളളിയാഴ്ച രാവിലെ 7.30തോടെ മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെടുത്തു.

വിദേശത്ത് നിന്ന് അച്ഛനെത്തി
നാട്ടിലെത്തിയ അച്ഛന്‍ പ്രദീപിനെ കാത്തിരുന്നത് ജീവനേക്കാള്‍ വലുതായിരുന്ന മകളുടെ മരണവാര്‍ത്തയായിരുന്നു. മസ്‌ക്കറ്റില്‍ ജോലി ചെയ്യുകയാണ് പ്രദീപ്. ദേവനന്ദയെ കാണാനില്ല എന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രദീപ് തിരക്കിട്ട് നാട്ടിലേക്ക് എത്തിയത്. എന്നാല്‍ അതുവരെ അവള്‍ അച്ഛനെ കാത്ത് നിന്നിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് തന്നെ ദേവനന്ദ മരിച്ചിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഒരു മണിക്കൂറിനകം മരണം
കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ന് രാവിലെ മുങ്ങിയെടുത്തപ്പോഴേക്കും മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ദേവനന്ദ മുങ്ങി മരിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ വെളളവും ചെളിയും കയറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ കൂട്ട നിലവിളി
ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ വീട്ടില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നു. അമ്മ ധന്യയുടെ അലറിക്കരച്ചില്‍ കണ്ട് നിന്നവരും ഒപ്പം കരഞ്ഞു. കുഞ്ഞിനെ തിരിച്ചറിയാന്‍ പ്രദീപിനെ ആളുകള്‍ താങ്ങിപ്പിടിച്ചാണ് കൊണ്ട് പോയത്. ദേവനന്ദ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞതോടെ പ്രദീപ് കുഴഞ്ഞ് വീണു. തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റി.

കാണാതായത് പൊടുന്നനെ
ദേവനന്ദയെ കൂടാതെ പ്രദീപിനും ധന്യയ്ക്കും നാല് മാസം പ്രായമുളള ഒരു മകന്‍ കൂടിയുണ്ട്. മകനെ മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷമാണ് ധന്യ അലക്കാനിറങ്ങിയത്. വീടിന് മുന്‍വശത്തുളള ഹാളിലായിരുന്നു അപ്പോള്‍ ദേവനന്ദ. അമ്മ തുണി കഴുകുന്ന ഇടത്തേക്ക് ദേവനന്ദയും പോയി. എന്നാല്‍ അകത്ത് പോയി അനിയന് കൂട്ടിരിക്കാന്‍ മകളോട് ധന്യ പറഞ്ഞു. അല്‍പസമത്തിന് ശേഷം തിരിച്ച് വന്ന ധന്യ മകളെ തിരഞ്ഞെങ്കിലും എവിടെയും കാണാനായില്ല.












Click it and Unblock the Notifications