ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പോലീസുകാരെ വേണമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ: വിശദീകരണം
കൊച്ചി: ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദുപോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ആവശ്യം തിരുത്തി കൊച്ചി ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ ആവശ്യത്തിനെതിരെ പോലീസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവ ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കുന്ന കാര്യത്തിലാണ് ദേവസ്വം ബോർഡ് കത്ത് നൽകിയത്. എന്നാൽ കത്ത് വിവാദമായതോടെ ബോർഡ് ആവശ്യം തിരുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
താൽക്കാലിക പാലം തകർന്നു: മലപ്പുറം ജില്ലാ കളക്ടർക്കെതിരെ ആദിവാസികൾ, പുതിയ പാലം വേണമെന്ന് ആവശ്യം!!
ഫെബ്രുവരി എട്ടിനാണ് വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ കാവടി മഹോത്സവം. ഉത്സവാവശ്യത്തിനായി ഹിന്ദു പോലീസുകാരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 21നാണ് ദേവസ്വം അധികൃതർ കത്ത് നൽകിയത്. സംഭവത്തിൽ പോലീസ് അസോസിയേഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണർക്കും നേരിട്ട് പരാതി നൽകുകയായിരുന്നു.
പോലീസ് സേനയെ ജാതി മതാടിസ്ഥാനത്തിൽ വേർതിരിക്കരുതെന്നും ദേവാലയങ്ങളിൽ ഇതുപോലുള്ള വിവേചനങ്ങൾ കാണിക്കാതെ പോലീസുകാരെ ഡ്യൂട്ടിയ്ക്ക് വിന്യസിക്കണമെന്നുമാണ് പോലീസ് അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടത്. വിവാദമായതോടെ അപേക്ഷ പിൻവലിച്ച ദേവസ്വം ബോർഡ് വിവാദ ഭാഗങ്ങൾ ഒഴിവാക്കി പുതിയ അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും കത്ത് നൽകുന്നത് ഇത്തരത്തിലാണെന്നും തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഐജി ജഗദീഷ് നൽകുന്ന വിശദീകരണം.