ശബരിമലയില്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചത് തന്ത്രിയുടെ അഭിപ്രായം കേട്ടശേഷമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല ഉത്സവം നടത്താനും ദര്‍ശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് അറിയിച്ചത് തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു വ്യക്തമാക്കി.
വിഷയത്തില്‍ രണ്ട് തന്ത്രിമാരുമായും സംസാരിച്ചിരുന്നു. ആരും അഭിപ്രായ വ്യത്യാസം ഒന്നും പറഞ്ഞില്ല. രണ്ട് ദിവസം മുന്‍പ് മഹേഷ് മോനഹര്‍ ചില സംശയങ്ങള്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരേയും തന്ത്രിയുടെ കത്ത് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടികാട്ടിയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചത്.
നേരത്തെ ശബരിമല നട തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മാറ്റി വെക്കാനാണ് തന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസപൂജക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം, ഉത്സവ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചാല്‍ അവിടെയെത്തുന്ന ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വരും, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല, ഇതിന് പുറമെ രോഗവ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കണമെന്നുമാണ് തന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്.
Recommended Video
രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെയായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് പ്രകാരം മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന ഉത്സവം ഈ മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
ഞായറാഴ്ച തൃശൂരിൽ മരിച്ചയാൾക്ക് കൊവിഡ്! സംസ്ഥാനത്ത് 65 പേർക്ക് കൂടി രോഗം, 57 പേർക്ക് നെഗറ്റീവ്