കൊറോണ; ഭക്തര്‍ എത്തിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും, ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുകയാണ്. നാലായിരത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് കാരണം ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതുവരെ 62 കേസുകള്‍ പോസിറ്റീവായെങ്കിലും മരണം ഒന്നും തന്നെ റിപ്പോട്ട് ചെയ്തിട്ടില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും രാജസ്ഥാനിലുമാണ്. 17 എണ്ണം. കേരളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യം നിലനില്ക്കുന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശബരിമല ദര്‍ശനം
കൊറോണയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്കുള്ള ദര്‍ശനം ഭക്തര്‍ ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ദര്‍ശനം നടത്തുന്നത് സ്ഥിതി ഗുരുതരമാക്കുകയേ ഉള്ളൂ. അതിനാല്‍ മാസ പൂജയ്ക്കായി നട തുറന്നാലും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സര്‍ക്കാര്‍ പൊതുപരിപാടികള്‍ റദ്ദാക്കുകയും എഴ് വരെയുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിരന്നു.
മാസപൂജ
മീനം മലയാള മാസപൂജയ്ക്കായി വെള്ളിയാഴ്ചയാണ് ശബരിമല നടതുറക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ മനസിലാക്കി ഭക്തരാരും ശബരിമലയില്‍ എത്തില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. മാസപൂജയ്ക്കായി നടതുറന്നാല്‍ തിരക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് ഇങ്ങനയൊരു നടപടി സ്വീകരിക്കന്‍ മുതിര്‍ന്നത്. 2018 ആഗസ്റ്റ് മാസത്തിലും ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിച്ചില്ലായിരുന്നു. അന്ന് പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നായിരുന്നു. അന്നത്തെ പൂജയ്ക്കായി വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴിയായിരുന്നു തന്ത്രി കണ്ഡരര് മഹേശ്വരര് മോഹനരര് സന്നിധാനത്തേക്ക് എത്തിയത്. കൂടാതെ പ്രളയസമയത്തും സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചില്ലായിരുന്നു. സന്നിധാനത്തേക്കുള്ള വഴി പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു.
ഇറ്റലിയില്‍ നിന്ന് 42 പേര് കേരളത്തില്‍
നിലവിലില്‍ പത്തനംതിട്ടയില്‍ 24 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ ഇറ്റലിയില്‍ നിന്നും 42 കേരളത്തില്‍ തിരിച്ചെത്തി. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവരെ വീടുകളിലേക്ക് അയക്കുകയുള്ളൂ. ഇറ്റലിയില്‍ ഏകദേശം 600ഓളം പേര് കൊറോണ ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 8500 കേസുകള്‍ ഇതുവരെ അവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറ്റലിയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോട്ട് ചെയ്യുന്നു. കൊറോണയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പഡോവ, റിംനി, മിലന്, മോഡേണ എന്നീ പ്രദേശങ്ങളിലാണ് ഇവരുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവരില്‍ മിക്കവരും.
രാജസ്ഥാനിലും കേരളത്തിലും 17 കേസുകള്‍
ഇന്ത്യയില്‍ ഇതുവരെ പത്ത് സംസ്ഥാനങ്ങളിലായി 60 കേസുകളാണ് പോസിറ്റീവായത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലും രാജസ്ഥാനിലുമാണ്. 17 എണ്ണം. കേരളത്തില്‍ പോസിറ്റീവായ കേസുകളില്‍ 3പേര് ഇതിനോടകം തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി 14 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 85കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. രാജസ്ഥാനില്‍ ഇന്ന് ഒരു കേസും കൂടെ പോസിറ്റീവായതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി. ഫെബ്രുവരി 28ന് ദുബായില്‍ നിന്നും എത്തിയ ആള്‍ക്കാണ് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്
Recommended Video
പട്ടികയിലുള്ളവര്‍ സഹകരിക്കുന്നില്ല
ഇതിനിടെ സമ്പര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 40 ശതമാനം പേരും സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡിഎംഒ പറഞ്ഞു. ആകെ 900 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ നിരീക്ഷത്തിനായി എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. അതേസമയം, പത്തനംതിട്ടയിലെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാവശ്യമായ പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. കോറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടതോടെ 30 പേര് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു.