തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം
Recommended Video

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണെമന്നാണ് നിർദ്ദേശം. ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് ചേരാത്ത നടപടിയാണെന്നും പത്മകുമാർ പ്രതികരിച്ചു.
തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തന്ത്രിയുടെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ദേവസ്വം ബോർഡ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുവതികൾ സന്നിധാനത്ത് എത്തിയ ശേഷം തന്ത്രി മറ്റൊരു ഫോണിൽ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്താൻ പോവുകയാണെന്നും ഇക്കാര്യത്തിൽ അതുമാത്രമെ ചെയ്യാനുളളുവെന്നും അറിയിച്ചു. ഇക്കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അറിയിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ദേവസ്വം ബോർഡിന്റെ അനുമതി വേണമെന്നാണ് നിയമം. അതിനാലാണ് തന്ത്രിയോട് വിശദീകരണം തേടുന്നതെന്നും പത്മകുമാർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് രണ്ടുയുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്. യുവതികൾ എത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിഹാര ക്രിയകൾക്ക് ശേഷമാണ് അന്ന് നട തുറന്നത്.












Click it and Unblock the Notifications