സന്നിധാനത്ത് നിന്നും മാധ്യമങ്ങളെ പുറത്താക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം; കാടിനടുത്ത് പുതിയ സ്ഥലം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം. മാധ്യമസ്ഥാപനങ്ങൾക്കായി അനുവദിച്ചിട്ടുള്ള മുറികൾ ജൂലൈ 21ന് മുമ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ശബരിമല മാസ്റ്റർ പ്ലാനിലെ നിർദ്ദേശം അനുസരിച്ച് മീഡിയ സെന്റർ ഉൾപ്പെടുന്ന മാളികപ്പും ബിൽഡിംഗ് ദേവസ്വം അധികൃതർ ഉടൻ പൊളിച്ച് നീക്കും.
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവർത്തകർക്കൊപ്പം ധർണ്ണയിൽ ഗെലോട്ടും അഹമ്മദ് പട്ടേലും; നാടകീയ നീക്കം
സന്നിധാനത്തിന് ദൂരെ മാറി മാധ്യമങ്ങൾക്ക് പുതിയ സ്ഥലം അനുവദിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവും പ്രതിഷേധങ്ങളും മാധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പലഘട്ടത്തിലും ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സന്നിധാനത്ത് നിന്നും മാധ്യമങ്ങളെ അകറ്റുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
പാണ്ടിത്താവളത്തിന് അടുത്തായാണ് മാധ്യമങ്ങൾക്ക് പുതിയതായി അനുവദിക്കാനിരിക്കുന്ന സ്ഥലമെന്നാണ് സൂചന. ഇവിടെ നിന്നും സന്നിധാനത്തേയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കില്ല. മകരവിളക്ക് ദർശനത്തിനായി മാത്രമാണ് തീർത്ഥാടകർ ഈ ഭാഗത്തേയ്ക്ക് എത്താറുള്ളത്. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുള്ളപ്രദേശമാണിത്. മാളികപ്പുറം ബിൽഡിംഗ് പൊളിക്കാൻ നേരത്തെ തീരുമാനം ഉണ്ടായപ്പോൾ സന്നിധാനത്തോട് ചേർന്ന് തന്നെ പുതിയ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
കൊപ്രാക്കളത്തോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നെങ്കിലും സന്നിധാനത്ത് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. മുറികളുടെ വാടക ഇരട്ടിയാക്കുന്ന വിഷയവും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്. ശബരിമല വികസനങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നതെന്നും താൻ നിസ്സാഹായനാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി.