''യഥാര്‍ത്ഥ നിരീശ്വരവാദികളാണ് ബിജെപിക്കാര്‍, ആരാധനാലയങ്ങള്‍ തുറന്നത് തെറ്റാണങ്കില്‍ അത് ചെയ്തത് മോദിയും അമിത്ഷായും'
തിരുവനന്തപുരം: ക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തിരുമാനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഐഎംഎ എതിര്‍ത്തിട്ടും ഭക്തര്‍ക്ക് വേണ്ടി ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ധൃതിപിടിച്ച് തുറക്കുന്നത് സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന് ഹിന്ദു ഐക്യവേദിയും കുറ്റപ്പെടുത്തുന്നു.
വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമാണെന്നാണ് വി മുരളീധരന് കുറ്റപ്പെടുത്തുന്നത്. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ എന്നും മുരളീധരന് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വി മുരളീധരന ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
സഹതാപമാണ്
കേന്ദ്രമന്ത്രി വി മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കിയത് മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്. കേരളത്തിന്മേല് കുതിയ കയറുംമുമ്പ് കാര്യങ്ങള്‍ മനസിലാക്കണമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാടിപ്പിടിച്ച് നടപ്പിലാക്കിയതല്ല
കേരള സര്‍ക്കാര്‍ ചാടിപ്പിടിച്ചല്ല കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയത്. മത മേലധ്യക്ഷന്മാരും ഹിന്ദു സംഘടകളും സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും മറ്റുമായി കൂടിയാലോചിച്ചതിന് ശേഷമാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എന്നിവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന് അറിയിച്ചത്.
കേന്ദ്രം പറഞ്ഞതിനേക്കാള്‍
കേന്ദ്രം പറഞ്ഞതിനേക്കാള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കിയാണ് ആരാധനാലയങ്ങള്‍ തുറന്നത്. എല്ലാവരുമായി നടത്തിയ ചര്‍ച്ചയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നുണ്ടെങ്കില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് വ്യക്തമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് തുറക്കുന്നില്ല എന്ന് പറഞ്ഞവരുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. മേയ് 30നാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ നാലിന് തുറന്നാല്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിജ്ഞാപനം ുറത്തിറക്കി. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍
ഈ പറഞ്ഞ കാര്യങ്ങളൊന്നും മനസിലാക്കാന്‍ കേന്ദ്രമന്ത്രി മുരളീധരന് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ കഷ്ടമെന്ന് മാത്രമേ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറയാനാകൂ. കേന്ദ്രമന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ക്കൊന്നും സഹമന്ത്രിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍ അതില്‍ പങ്കെടുത്തവരോട് എന്താണ് ചര്‍ച്ച ചെയ്തതെന്ന് കാര്യം മനസിലാക്കാനുള്ള ശ്രമം അദ്ദേഹം നടത്തേണ്ടെ. കേന്ദ്രം പുറപ്പെടുവിക്കുന്ന ഉത്തരവെങ്കിലും വായിച്ചു മനസിലാക്കാന്‍ ശ്രമിക്കേണ്ടയെന്നും കടകംപള്ളി ചോദിച്ചു.
മോദിയും അമിത് ഷായും
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നത് തെറ്റാണെങ്കില്‍ അത് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ക്ഷേത്രങ്ങളോട് ഒരു താല്പര്യവുമില്ലാത്ത നിരീശ്വരവാദികളാണ് ബിജെപിക്കാര്‍. മറ്റൊരു സുവര്‍ണാവസരമായിരുന്നു അവരുടെ ലക്ഷ്യം, മന്ത്രി മുരളീധരന് ചെയ്യുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
വ്രണപ്പെടുത്താനുളള നീക്കമാണ്
അതേസമയം, കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂര്‍വം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നാണ് മുരളീധരന് ആരോപിക്കുന്നത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടൊന്നേ പറയാനുള്ളൂ...ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടിരുന്നു.
'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ
ഈ ഹിന്ദുവിരുദ്ധ സർക്കാരിൻ്റെ ലക്ഷ്യം ഹിന്ദു സമൂഹത്തെ അപമാനിക്കൽ, വിമർശിച്ച് ശോഭാ സുരേന്ദ്രൻ!