കോഴിക്കോട് വിമാനത്താവള വികസനം; സാമൂഹികാഘാത പഠനം ബുധനാഴ്ച തുടങ്ങും
എയര്‍പോര്‍ട്ടിന്റെ റണ്‍വെ വികസനത്തിന് 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനവും വിദഗ്ധസമിതി പഠനവും ഉള്‍പ്പെട്ട വിഷയങ്ങളില്‍ സ്ഥല ഉടമകളും സമരസമിതിയും സഹകരിക്കാൻ തീരുമാന. മലപ്പുറം കലക്ടറേറ്റില്‍ നടന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടങ്ങും.
എയര്‍പോര്‍ട്ടിന്റെ റണ്‍വെ വികസനത്തിന് 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍, മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിക്കൂ. ഏറ്റവും കുറഞ്ഞ അളവില്‍ ഭൂമി ഏറ്റെടുത്താണ് റണ്‍വെ വികസനം സാധ്യമാക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
ഭൂവുടമകളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ആരില്‍ നിന്നും ബലമായി ഭൂമി പിടിച്ചു വാങ്ങുന്ന രീതി സര്‍ക്കാരിനില്ല. സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമേ ഭൂവുടമകളും പരിസരവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാവൂ. സാമൂഹികാഘാത പഠനത്തിനു ശേഷം പ്രത്യേക വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. പഠന റിപ്പോര്‍ട്ടും ഭുവുടമകള്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും മുഖവിലക്കെടുക്കരുത്. ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. മരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും.
ഇതിനുപുറമെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപയും പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശ്രീകുമാര്‍, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.