ശബരിമലയിൽ ഭക്തജന പ്രവാഹം; ഇന്ന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 89,929 പേർ
പത്തനംതിട്ട: മകരവിളക്ക് പൂജയ്ക്ക് നട തുറന്നതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. ഇന്ന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 89,929 പേരാണ്. ഇന്നലെ മുപ്പതിനായിരത്തോളം പോരായിരുന്നു ദർശനം നടത്തിയത്. മണ്ഡലകാലത്തെക്കാൾ കൂടുതൽ പേർ മകവിളക്ക് പൂജകൾക്കായി എത്തുമെന്നാണ് ദേവസ്വം വിലയിരുത്തൽ. ഇന്നലെയായിരുന്നു മകരവിളക്ക് ഉത്സവത്തിന് നട തുറന്നത്.
അതേസമയം മകരവിളക്ക് മഹോത്സവ കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരള പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ വി എസ് അജിയുടെ നേതൃത്വത്തില്‍ 1409 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.

ഒരു എ എസ് പി, 12 ഡി വൈ എസ് പി, 33 സി ഐ, 109 എ എസ് ഐ-എസ് ഐ, 1254 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, കെ എസ് ഇ ബി, ശരംകുത്തി, സന്നിധാനം 1, സന്നിധാനം 2, മരക്കൂട്ടം, പാണ്ടിത്താവളം, സ്ട്രൈക്കര്‍, പുണ്യം പൂങ്കാവനം എന്നീ 12 സെക്ടറുകളായാണ് സേനയെ വിന്യസിച്ചത്. ഡി വൈ എസ് പിമാര്‍ക്കാണ് സെക്ടറുകളുടെ ചുമതല.
ഓരോ സെക്ടറിലും സി ഐ മാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടി പോയിന്റുകളുണ്ടാകും. ഈ പോയിന്റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
ജനുവരി 9 വരെയാണ് ഈ സംഘത്തിന്റെ ചുമതല. ഇതിന് ശേഷം ആറാം ബാച്ച് സന്നിധാനത്തെത്തും. പൊതു സുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവക്കായി പ്രത്യേക സംഘങ്ങളുണ്ട്. ഇതിന് പുറമെ എന്‍ ഡി ആര്‍ എഫ്, ആര്‍ എ എഫ്, ഇതര സംസ്ഥാന പൊലീസുകാര്‍, വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സേവനത്തിനുണ്ട്.
യോഗത്തില്‍ പൊലീസിനുള്ള 57 ഇന നിര്‍ദേശങ്ങള്‍ കൈമാറി. അസി. സ്പെഷ്യല്‍ ഓഫീസര്‍ തപോഷ് ബസ്മത്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ സെക്ടറുകളുടെ പ്രത്യേക യോഗങ്ങളും നടന്നു.
ശബരിമല: ആയുര്‍വേദ ചികിത്സയിലൂടെ 32067 പേര്‍ക്ക് ആശ്വാസം
സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 32067 പേര്‍. ഇതില്‍ 31319 പുരുഷന്‍മാരും 321 സ്ത്രീകളും 427 കുട്ടികളുമാണ്.
തിരുമ്മല്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയവയാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ലഭിക്കുന്നത്. മല കയറുമ്പോള്‍ പേശിവേദനയും സന്ധി വേദനയുമുണ്ടാകുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് തിരുമ്മല്‍ ചികിത്സ. മണ്ഡല കാലത്ത് പ്രതിദിനം ശരാശരി എഴുന്നൂറോളം പേര്‍ മസാജ് സൗകര്യം ഉപയോഗപ്പെടുത്തി. ഇതിനായി രണ്ടു തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്. അലര്‍ജി, പനി എന്നിവയുള്ളവരും എത്തുന്നുണ്ട്. സ്വാമിമാര്‍ക്ക് പുറമെ പൊലീസ് ഉള്‍പ്പെടെ സേവന രംഗത്തുള്ളവരും ചികിത്സക്കായി വരുന്നുണ്ട്.












Click it and Unblock the Notifications