പിറവം പള്ളിയിൽ രാത്രി പോലീസ് എത്തി, പളളി പിടിച്ചെടുക്കാനെന്ന് ആശങ്ക, വിശ്വാസികൾ തടിച്ച് കൂടി
പിറവം: അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന പിറവം പള്ളിത്തര്‍ക്കവും സുപ്രീം കോടതി വിധിയും വലിയ ചര്‍ച്ചയായത് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളല സുപ്രീം കോടതി വിധിക്ക് ശേഷമാണ്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ് പിറവം പള്ളി തര്‍ക്കം കുത്തിപ്പൊക്കിയത്.
പിറവം പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് എത്തിയത് വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കി. പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ എത്തിയതാണ് പോലീസ് എന്ന് സംശയിച്ച് ആളുകള്‍ തടിച്ച് കൂടി.
ശബരിമലയും പിറവം പള്ളിയും
ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിധിയെ എതിര്‍ക്കുന്നവര്‍ പിറവം പള്ളിയുടെ പേരില്‍ വലിയ പ്രചാരണം അഴിച്ച് വിട്ടത്. പിറവം പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നും സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കാണിക്കുന്ന തിടുക്കം പിറവത്തിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല എന്നുമായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
വിധി നടപ്പിലായില്ല
യഥാര്‍ത്ഥ മലങ്കര വിഭാഗം ഏത് എന്നതായിരുന്നു ഓര്‍ത്തഡോക്സ്- യാക്കോബായ സഭകളുടെ തര്‍ക്കം. സുപ്രീം കോടതി വിധി ഓര്‍ത്തഡോക്സിന് അനുകൂലമായിരുന്നു. അവരുടെ ഭരണഘടന അനുസരിച്ച് പള്ളി ഭരിക്കപ്പെടണം എന്ന സുപ്രീം കോടതി വിധി ഇതുവരെ നടപ്പിലാക്കാനായിട്ടില്ല. ഇതാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അടക്കം ശബരിമല വിഷയത്തില്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്.
രാത്രി പോലീസ് എത്തി
സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. തര്‍ക്കം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് എത്തിയത് ആശങ്കയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. പള്ളിക്ക് സമീപം പോലീസ് വാഹനങ്ങള്‍ കണ്ടതോടെ പരിസരത്തുളള വിശ്വാസികള്‍ പള്ളിയിലേക്ക് സംഘടിച്ചെത്തി.
വിശ്വാസികൾ തടിച്ച് കൂടി
പള്ളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്കി സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പോലീസ് എത്തിയത് എന്ന് സംശയിച്ചാണ് ആളുകള്‍ സംഘടിച്ചത്. എന്നാല്‍ പോലീസ് എത്തിയത് പളളിക്ക് സുരക്ഷ ഒരുക്കാനായിരുന്നു. പിറവം പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി 11ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പളളിക്ക് സുരക്ഷയൊരുക്കിയത്.
ഹൈക്കോടതി വിമർശനം
ഇക്കാര്യം പോലീസ് പള്ളി ഭാരവാഹികളെ അറിയിച്ചതോടെ നാട്ടുകാര്‍ പിരിഞ്ഞ് പോയി. പളളിക്ക് സമീപം ബാരിക്കേഡുകള്‍ നിരത്തിയ ശേഷം പോലീസ് പിരിഞ്ഞ് പോയി. പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. അതിനിടെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായി ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.