പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴിച്ചൂട്ട് വഴിപാട്; കേസെടുത്ത് ഹൈക്കോടതി
കൊച്ചി; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് കേസ് വീണ്ടും പരിഗണിക്കും.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ പാപപരിഹാരത്തിനായി ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാടു നടത്തുന്നുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഹൈക്കോടതി നടപടി. എന്നാൽ ബ്രാഹ്മണരുടെ പാദങ്ങൾ കഴുകുന്നത് ഭക്തരല്ലെന്നും മേൽശാന്തിയാണെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ ദേവസ്വം ബോർജ് അധികൃതർ കോടതിയിൽ പറഞ്ഞു. സത്യവാങ്മൂലം സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് രണ്ടാഴ്ച സമയം തേടിയിട്ടുണ്ട്.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്ത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചയിരുന്നു ഹർജി പരിഗണിച്ചത്. ഹർജി ഫെബ്രുവരി 25 ലേക്ക് മാറ്റി.
നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിക്കുള്ളിൽ ആരും കാണാത്ത വിധമാണ് വഴിപാട് നടക്കുന്നത്. ഇരുപതിനായിരം രൂപയാണ് വഴിപാട് തുക. മാസത്തിൽ രണ്ടോ മൂന്നോ വഴിപാടുകൾ നടക്കാറുണ്ടെന്നും നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.മറ്റു ദേവസ്വം ബോര്ഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെയും ഇത്തരത്തിൽ പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications