വണ്ടിയുമെടുത്ത് ഇനി അമിതയാത്ര വേണ്ട, ഹോം ക്വാറന്റീന് ലംഘിച്ചാലും പണിയുറപ്പ്; മിന്നല്‍ പരിശോധന ഉടൻ
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലോ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്കി.
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.
വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര് യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്ക് ഉപയോഗിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും.
അതേസമയം,സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 10 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 963 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആകെ 415 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. പാലക്കാട്- 29 പേര്‍ക്കും കണ്ണൂരില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം 6, മലപ്പുറം എറണാകുളം 5, തൃശൂര്‍ കൊല്ലം 4 വീതം കാസര്‍കോട് ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.