ഡിജിപി ഓഫീസ് മാർച്ച്; കെ സുധാകരൻ ഒന്നാം പ്രതി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: ഡിജിപി ഓഫീസ് മാർച്ചിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഒന്നാം പ്രതി.വി ഡി സതീശൻ , ശശി തരൂർ,രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, പാലോട് രവി തുടങ്ങിയവരേയും പ്രതിചേർത്തു. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പോലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്. കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ ഇന്ന് വലിയ സംഘർഷമാണ് ഉടലെടുത്തത്. വി ഡി സതീശൻ സംസാരിക്കുന്നതിനിടയിലായിരുന്നു സംഘർഷമുണ്ടായത്. സതീശൻ സംസാരിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകായയിരുന്നു.
ഇതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിൽ കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം പോലീസ് നടപടിയെ അതിരൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാക്കൾ വിമർശിച്ച്ത. കെ സുധാകരനെ ലക്ഷ്യം വെച്ചായിരുന്നു പോലീസ് നടപടിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ജനകീയ സമരങ്ങളെ അടിച്ചമർത്താണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ കൊല്ലാനുള്ള നിർദേശമാണോ പോലീസ് നടത്തുന്നതെന്നും നേതാക്കൾ ചോദിച്ചു.
ജന പ്രതിനിധികൾ ഇരുന്ന സ്റ്റേജിൽ ടിയർ ഗ്യാസ് പ്രയോഗം നടത്തിയത് സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനമാണെന്നായിരുന്നു ശശി തരൂർ എം പിയുടെ വിമർശനം. ഇതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുസരിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ പൂർണ സ്വാതന്ത്ര്യം നൽകിയ നിയമ ലംഘകരുടെ ഭരണത്തിലേക്കാണ് കേരളം തരം താണിരിക്കുന്നത്. ഈ നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പൊലീസ് ഗുണ്ടകളെ ഉപയോഗിച്ച് കായികമായി ആക്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു
നേതാക്കളുള്ള ഭാഗത്തേക്ക് പോലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് പ്രവർത്തകരുടെ ആരോപണം. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്നും പോലീസിന്റെ നടപടി അപ്രതീക്ഷിതമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications