സംസ്ഥാനത്ത് ലൗ ജിഹാദില്ല; 2 വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുണ്ടെന്നും സീറോ മലബാർ സഭ മെത്രാൻ സിനഡിൻ ആരോപണമുർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്.
സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം വിഷയത്തെ കുറിച്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. സിനഡിന്റെ ആരോപണത്തെ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിമർശിച്ചിരുന്നു.
ലൗ ജിഹാദിന്റെ പേരിൽ ഒരു സർക്കുലർ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന കാര്യം സർക്കാരും ഹൈകോടതിയും വ്യക്തമാക്കിയതാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ വൈദിക സമിതിയുടെ സെക്രട്ടറിയുമായ ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.