ആഗ്രഹിച്ചത് പോലെ സെൻകുമാറിന്റെ പടിയിറക്കം; പുതിയ പോലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ വരുന്നു...
പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാറിനെ നീക്കം ചെയ്യുന്നത്.
തിരുവനന്തപുരം: സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ വിജയിച്ച് താൻ ആഗ്രഹിച്ചതു പോലെയുള്ള വിരമിക്കലിന് ഒരുങ്ങുകയാണ് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപി ടിപി സെൻകുമാർ. ജൂൺ 30 വൈകീട്ട് നാലു മണിയോടെ അദ്ദേഹം പോലീസ് മേധാവി സ്ഥാനത്ത് നിന്നും പടിയിറങ്ങും.
പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാറിനെ നീക്കം ചെയ്യുന്നത്. എന്നാൽ വ്യക്തമായ കാരണം കാണിക്കാതെ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ രംഗത്തെത്തിയതോടെ സർക്കാരും ആഭ്യന്തരവകുപ്പും വെട്ടിലായി.

സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ ഒടുവിൽ സെൻകുമാറിന് അനുകൂലമായിരുന്നു വിധി. സെൻകുമാറിനെ ഉടൻ പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ സർക്കാരിന് മറ്റു വഴികളില്ലായിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുൻപ് ടിപി സെൻകുമാർ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെയെത്തുന്നത്.
പോലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റ ശേഷവും സെൻകുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചില്ല. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ ഉത്തരവ് സർക്കാർ റദ്ദാക്കിയതും, പഴ്സണൽ സ്റ്റാഫിലെ എഎസ്ഐയെ മടക്കി അയക്കണമെന്ന സർക്കാർ നിർദേശവുമെല്ലാം വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ സെൻകുമാർ ആഗ്രഹിച്ചതുപോലെ പോലീസ് മേധാവി സ്ഥാനത്ത് നിന്നു തന്നെ പടിയിറക്കവും.
ടിപി സെൻകുമാറിന് പകരം നിലവിലെ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവിയായി ചുമതലയേൽക്കും. ജൂൺ 30 വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ അദ്ദേഹം സെൻകുമാറിൽ നിന്നും ചുമതലയേറ്റെടുക്കും. വിജിലൻസിന്റെ അധിക ചുമതല കൂടി നൽകിയാണ് ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവി സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.












Click it and Unblock the Notifications