കേരള മോഡൽ നടപ്പിലാക്കി, കൊവിഡിനെ പിടിച്ച് കെട്ടി മഹാരാഷ്ട്രയിലെ ധാരാവി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയേയും രാജ്യത്തെ തന്നെയും ഭയപ്പെടുത്തി ഇടമായിരുന്നു ധാരാവി. നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായ ധാരാവിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ധാരാവി പോലൊരു ചേരി പ്രദേശത്ത് വളരെ വേഗത്തില്‍ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ട് എന്നതാണ് ആശങ്കയ്ക്ക് കാരണമായത്.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൊവിഡിനെ പിടിച്ച് കെട്ടിയിരിക്കുകയാണ് ധാരാവി. ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ട കേരള മോഡല്‍ പ്രതിരോധമാണ് കൊവിഡിനെ തുരത്താന്‍ ധാരാവിയെ സഹായിച്ചത്. ഞായറാഴ്ച കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവേയാണ് ആരോഗ്യമന്ത്രി കെകെ ശൈലജയും വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. ബി ഇക്ബാലും ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video
കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലിനെ കേന്ദ്ര സര്‍ക്കാര്‍ അടക്കം അഭിനന്ദിച്ചിട്ടുളളതാണ്. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം മികവോടെയാണ് കൊവിഡ് പടരുന്നത് തടഞ്ഞത്. മാര്‍ച്ച് 18ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ഭയ്യ തോപ്പെയും ആരോഗ്യവിദഗ്ധരുടെ സംഘവും കൊവിഡ് പ്രതിരോധത്തിന് സഹായം തേടി ആരോഗ്യമന്ത്രി കെകെ ശൈലജയെ സമീപിച്ചിരുന്നു.
കേരളം സ്വീകരിച്ച കൊവിഡ് പ്രൊട്ടോക്കോളും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അടക്കമുളള കാര്യങ്ങള്‍ മഹാരാഷ്ട്രയിലെ സംഘത്തിന് കേരള ആരോഗ്യ മന്ത്രി വിശദീകരിച്ച് നല്‍കി. പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിനെ കുറിച്ചും പ്രത്യേക കൊവിഡ് ആശുപത്രികളും സാമൂഹ്യ അടുക്കളകളും മറ്റും രൂപീകരിച്ചതിനെ കുറിച്ചും മന്ത്രി മഹാരാഷ്ട്രാ സംഘത്തിന് വിശദീകരിച്ച് നല്‍കി. ആദ്യ ഘട്ടത്തില്‍ കുതിച്ചുയര്‍ന്ന കൊവിഡ് കേസുകള്‍ കേരള മോഡല്‍ പരീക്ഷണത്തോടെ ധാരാവിയില്‍ താഴ്ന്ന് തുടങ്ങി.
കേരളം ചെയ്തത് പോലെ രോഗലക്ഷണങ്ങള്‍ ഉളളവരെ പ്രത്യേകമായി സൗകര്യങ്ങളുണ്ടാക്കി ക്വാറന്റൈന്‍ ചെയ്യുകയും അവര്‍ക്ക് സമൂഹ അടുക്കളകള്‍ വഴി ഭക്ഷണം എത്തിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 12 ശതമാനം ആയിരുന്നു കൊവിഡ് വ്യാപനം എങ്കില്‍ അത് 1 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഇതോടെ ധാരാവിക്ക് സാധിച്ചു. ധാരാവി സ്വീകരിച്ച കേരള മാതൃക സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് മഹാരാഷ്ട്ര.












Click it and Unblock the Notifications