സിന്തറ്റിക് ഉള്‍പ്പടേയുള്ള ലഹരി ഉപയോഗിച്ചവനാണ് ഞാന്‍: കഞ്ചാവ് ഭയങ്കര ഓവറേറ്റഡാണെന്നും ധ്യാന്‍ ശ്രീനിവാസന്‍
ലഹരി ഉപയോഗം എന്ന് പറയുന്നത് എല്ലാ മേഖലയിലും ഉണ്ടെന്ന് നടനും സംവിധായകനുമായി ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ മാത്രമല്ല ലഹരി ഉപയോഗം ശക്തമായിട്ടുള്ളത്. അത് ഒരാളുടെ വ്യക്തിപരമായ താല്‍പര്യമാണ്. അവനവന്‍, അവനവന്റെ ശരീരമാണ് കേടാകുന്നത്. ആ ഒരു ചിന്തയാണ് എല്ലാവർക്കും വേണ്ടത്. ഒരു കാലം വരെ ഇതെല്ലാം ഉപയോഗിച്ചിരുന്ന ആളാണ് ഞാന്‍. ക്സാസിഫൈഡ് ചെയ്ത് പറയുകയാണെങ്കില്‍ ലിക്വിഡ്, ഗ്യാസ്, സോളിഡ് ഗ്യാസ് എന്ന് പറയുമെന്നും ധ്യാന്‍ പറയുന്നു.
അതായത് ഒന്ന് വെള്ളമായി പോവുന്നത്, മറ്റൊന്ന് വലിച്ച് പോവുന്നത്, മറ്റേത് സിന്തറ്റിക് ഡ്രഗ്സ്. എന്റെ കോളേജ് കാലത്ത് സിന്തറ്റിക് ഉള്‍പ്പടേയുള്ള ലഹരികള്‍ ഞാന്‍ ഉപയോഗിച്ചിരുന്നു. അത് ശരീരത്തിന് മോശമാകുന്നു എന്ന് തോന്നിയപ്പോള്‍ നിർത്തിയ വ്യക്തിയാണ് ഞാന്‍. ഉപയോഗിച്ചിരുന്ന സമയത്ത് അത് എന്റെ അക്കാദമിക് രംഗത്തേയും വ്യക്തിപരമായ ജീവിതത്തേയും ബന്ധങ്ങളേയുമെല്ലാം ബാധിച്ചിരുന്നുവെന്നും മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു.

ശരീരത്തെ ഇല്ലാതാക്കുകയും, മാനസിക ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. ഒരു പോയിന്റ് എത്തിക്കഴിഞ്ഞാല്‍ ഇത് നിർത്തുക എന്നുള്ളതാണ് പ്രധാനം. മകള്‍ ആയതിന് ശേഷമാണ് പൂർണ്ണമായി നിർത്തിയ തോതിലേക്ക് പോയത്. ഏഴ് വർഷമായി മദ്യപാനം ഇല്ല. സിഗരറ്റ് വലി ഉണ്ട്. കഞ്ചാവ് ഭയങ്കര ഓവറേറ്റഡ് ആണെന്നാണ് എനിക്ക് പറയാനുള്ളത്. കഞ്ചാവൊക്കെ കഴിഞ്ഞ് ആളുകള്‍ സിന്തറ്റിലേക്ക് മാറി.
അഞ്ച് വർഷം മുന്നേ ലഹരി എന്ന് പറഞ്ഞാല്‍ കഞ്ചാവ് ആയിരുന്നു. എന്നാല്‍ നാല്‍പ്പതോളം രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്. പക്ഷെ കഞ്ചാവിനെ ഒരു ഡോർ ഡ്രഗ് ആയിട്ട് കാണാം. ഇതില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് പോവും. സിന്തറ്റിലേക്ക് പോവുമ്പോഴാണ് സ്വഭാവം തന്നെ മാറിപ്പോവുന്നത്. ഇതുപോലെ എല്ലാ തരത്തിലും ശരീരത്തിന് ദോഷം ചെയ്യുന്ന വേറെ ഒരു സാധനമില്ല.
സിനിമയിലെ ലഹരി ഉപയോഗത്തേക്കാള്‍ കുട്ടികളുടേയും മറ്റും ലഹരി ഉപയോഗം കണ്ടെത്തി തടയണം. സിനിമയിലൊക്കെ പൈസയുള്ള കുറച്ച് ആളുകള്‍ അവരുടെ കഴപ്പിന് വലിക്കുന്നു എന്നുള്ളതാണ്. അവർക്ക് കുറച്ച് കാശൊക്കെ ഉണ്ട്. യഥാർത്ഥ ബോധവത്കരണം വേണ്ടത് സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ്. ലഹരിക്ക് അടിമപ്പെടുന്നത് അവരുടെ അക്കാദമിക് ജീവിതത്തെയൊക്കെ വലിയ തോതില്‍ ബാധിക്കും. എന്നെ അത് ബാധിച്ചിരുന്നു.

നീ ഇതൊക്കെ ആയകാലത്ത് ചെയ്തതല്ലേ എന്ന് ചോദിക്കുകയാണെങ്കിലും അത് നിർത്തുന്നതാണ് നല്ലതെന്ന് ഉറപ്പിച്ച് പറയും. ഉപയോഗിക്കുന്നവരേയല്ല, വില്‍ക്കുന്നവരെ വേണം പിടിക്കാന്‍. മുകളിലേക്ക് പോവുമ്പോള്‍ അവരെയൊന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പുറത്ത് നിന്നൊക്കെ എത്തുന്നതാണ് ഈ ലഹരികള്‍. കഞ്ചാവൊന്നും ഇപ്പോള്‍ ആർക്കും വേണ്ടാത്ത ലഹരിയായി മാറിയിട്ടുണ്ട്.
ഏറ്റവും പ്രൊഡക്ടീവ് ആവേണ്ട സമയത്താണ് ഇതിന് അടിമപ്പെട്ട് എല്ലാ തുലച്ച് കളയുന്നത്. സിനിമ മേഖലയിലേക്ക് വരികയാണെങ്കില്‍ ഇത് ഉപയോഗിക്കുന്ന ഒരുപാട് ആളുകളെ എനിക്ക് അറിയാം. പലരും അത് നിർത്തിയിട്ടുണ്ട്. ഇപ്പോള്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേയുള്ളു. ഇത്തരക്കാർ സെറ്റിന് ബുദ്ധിമുട്ട് ആവുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ധ്യാന്‍ പറയുന്നു.
അതേസമയം, നിലവിലെ വിവാദങ്ങള്‍ സിനിമ മേഖലയെ മൊത്തത്തില്‍ മോശമായി ബാധിക്കും. സിനിമ മേഖലയില്‍ സമയത്തിന് വലിയ പ്രധാന്യമാണ് ഉള്ളത്. ഒരു ദിവസം ചാർട്ട് ചെയ്ത സിനിമ കൃത്യമായി കഴിഞ്ഞില്ലെങ്കില്‍ അത് ആ നിർമ്മാതാവിന് ഉണ്ടാക്കുന്നത് വലിയ നഷ്ടമായിരിക്കും. ഒരു സാധാരണ പടത്തിന് ഒരു ദിവസത്തെ ഷൂട്ടിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപവരെ ചിലവുണ്ടാവും. മറ്റ് ആർട്ടിസ്റ്റുകളെയൊക്കെ വെയിറ്റ് ചെയ്യിക്കുക എന്ന് പറയുന്നത് ശരിയില്ലാത്ത ഒരു ഏർപ്പാടാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications