Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ പി ധർമ്മജന് ലഭിച്ചത് അനർഹമായ അവാർഡോ? വിമർശനങ്ങളില്‍ വരേണ്യത നിഴലിക്കുന്നു: അശോകന്‍ ചരുവില്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജനെതിരെ നടക്കുന്ന വിമർശനങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്നാണ് അശോകന്‍ ചരുവില്‍ വ്യക്തമാക്കുന്നത്. ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ലെന്നും അദ്ദേഹം പറയുന്നു. അശോകന്‍ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരത്തിന് അഖിൽ പി.ധർമ്മജൻ്റെ "റാം C/o ആനന്ദി" തെരഞ്ഞെടുക്കപ്പെട്ടതിനെ സംബന്ധിച്ച് വിമർശനങ്ങൾ കാണുന്നു. ചില വിമർശനങ്ങളിൽ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ട്.

ram-care-of

ആ നോവൽ ഞാൻ നേരത്തേ വായിച്ചിട്ടുള്ളതാണ്. ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉൾക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് എനിക്ക് തോന്നിയത്. ലളിതമായ ആഖ്യാനം. പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തിൽ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവർഗ്ഗ , ഫ്യൂഡൽ ഗൃഹാതുരതകൾ ഇല്ല. എന്നാൽ വളരെ പ്രസക്തമായ ചില വിഷയങ്ങൾ - ശ്രീലങ്കൻ അഭയാർത്ഥിപ്രശ്നവും ട്രാൻസെൻ്റർ ജീവിതവും - ഉൾക്കൊള്ളുന്നുമുണ്ട്.

ചിലർ ആ നോവലിൽ അശ്ലീലമുണ്ടെന്നൊക്കെ സൂചിപ്പിക്കുന്നു. അതു വായിക്കാത്തവരായിരിക്കും. ജീവദായകമായ പ്രണയത്തേയും ലൈംഗീകതയേയും അധമമാക്കി (ഒട്ടുമിക്കവാറും സ്ത്രീവിരുദ്ധമായും) അവതരിപ്പിക്കുന്നതിനെയാണല്ലോ പൊതുവെ അശ്ലീലം എന്ന് പറയുന്നത്. അത്തരത്തിലുള്ള സംഗതിയൊന്നും ഇവിടെ ഇല്ല. തൻ്റെ നോവലിൽ സാഹിത്യം അന്വേഷിക്കരുതെന്നും ഇതൊരു സിനിമാക്കഥ മാത്രമാണെന്നും ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. അതിനോട് യോജിപ്പില്ല. "സാഹിത്യം" എന്നാൽ നോവലിസ്റ്റ് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? സിനിമാക്കഥയാണ് എന്നു പറയുന്നതും അബദ്ധമാണ്. ഭാഷയിലും ആഖ്യാനത്തിലും ഈ നോവലിനേക്കാൾ എത്രയോ സൂക്ഷ്‌മവും നവീനവും ഉന്നതവുമാണ് പുതിയ തലമുറയുടെ സിനിമ.

അതിസാധാരണമായ ഈ നോവൽ പുസ്തകത്തിന് ഇത്രയധികം വിൽപനയുണ്ടായതിൻ്റെ കാര്യം എനിക്കു മനസ്സിലായിട്ടില്ല. സോഷ്യൽമീഡിയ ഉപയോഗിച്ചുള്ള മാർക്കറ്റിങ്ങിൻ്റെ വിജയമായിരിക്കാം. ഇന്ന് ഒട്ടുമിക്ക എഴുത്തുകാരും മാർക്കറ്റിംഗിൽ ശ്രദ്ധിക്കുന്നുണ്ട്. ചിലർ വിജയിക്കുന്നു. ചിലർ പരാജയപ്പെടുന്നു. ആ രംഗത്തെ വിജയത്തെയും പരാജയത്തെയും മുൻനിർത്തി പുസ്തകത്തിൻ്റെ ഗുണദോഷങ്ങൾ നിർണ്ണയിക്കാനാവില്ല. പരാജയപ്പെട്ടവർ വിജയിച്ചവരെ ആക്ഷേപിക്കുന്നതിലും അർത്ഥമില്ല. സാഹിത്യസംവാദങ്ങളും വിമർശനവും സജീവമാക്കിയാൽ മാത്രമേ മാർക്കറ്റിങ്ങിൻ്റെ പ്രലോഭനത്തിൽ നിന്ന് വായനക്കാരനെ രക്ഷപ്പെടുത്താനാവൂ.

ഈ നോവൽ അക്കാദമിപുരസ്കാരത്തിന് പരിഗണിക്കാൻ പാടില്ലായിരുന്നു എന്ന വിമർശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ല. പട്ടികയിൽ ഉൾപ്പെട്ട കൃതികൾ മുഴുവൻ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിർവ്വാഹമില്ല. ദുർഗ്ഗാപ്രസാദ്, ആദി എന്നിവരുടെ കവിതകളും വി.എം.മൃദുൽ, ജിൻഷ ഗംഗ എന്നിവരുടെ കഥകളും വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ വ്യത്യസ്ത സാഹിത്യശാഖകളിലെ കൃതികൾ തമ്മിൽ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ തന്നെ സാഹിത്യത്തിൻ്റെ മൂല്യനിർണ്ണയത്തിന് ഏതെങ്കിലും ഒരു സ്കെയിൽ ഇല്ലല്ലോ.
അഖിൽ പി.ധർമ്മജന് അഭിനന്ദനങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+