മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രിൽ നാലിന്? പ്രോട്ടോക്കോൾ ലംഘനം നടന്നെന്ന് ആരോപണം
ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രിൽ നാലിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. എം.പി ശശി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രസ്താവന വിവാദമയതോടെ ഏപ്രിൽ നാലിന് രോഗലക്ഷണങ്ങളുണുണ്ടായിരുന്നതെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. പിന്നാലെ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏഴ് ദിവസങ്ങൾക്കിപ്പുറം ഇന്ന് കോവിഡ് നെഗറ്റീവായതോടെ അദ്ദേഹം ആശുപത്രി വിട്ടു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരാളെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പത്ത് ദിവസങ്ങൾക്ക് ശേഷമെ വീണ്ടും പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ ഡിസ്ചാർജ് ചെയ്യാവു. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോഴായിരുന്നു ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞത്. അങ്ങനെ നോക്കുമ്പോൾ പത്ത് ദിവസം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ നാലിന് സ്വന്തം മണ്ഡലമായ ധർമ്മടത്ത് നടന്ന പ്രചരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇത് ചോദ്യമായി ഉയർന്നതോടെയാണ് പ്രിൻസിപ്പൽ തിരുത്തുമായി എത്തിയത്.
ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷണങ്ങൾ കണ്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ക്വാറന്‍റീനിൽ ആയിരിക്കുമെന്നും ഡോക്ടർ വിശദീകരിച്ചു.
അതേസമയം ഏപ്രിൽ നാലിന് രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധന നീട്ടിയതിനെതിരെയും ഒരു വിഭാഗം രംഗത്തെത്തി. നേരത്തെ വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പോയ മുഖ്യമന്ത്രിക്ക് ഏപ്രിൽ എട്ടിന് നടത്തിയ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയത്.