പിണറായി ആർഎസ്എസ് പിന്തുണയിൽ മത്സരിച്ചോ? വിഡി സതീശന്റേത് നട്ടാൽക്കുരുക്കാത്ത നുണ: എ വിജയരാഘവൻ
പിണറായി വിജയൻ ആർഎസ്എസ് പിന്തുണയിൽ മത്സരിച്ച് ജയിച്ച ആളാണ് എന്നുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന നട്ടാൽ കുരുക്കാത്ത നുണ ആണെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ.1977ലെ അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചിരുന്നതെന്നും ജനസംഘവുമായിട്ടല്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
ആർഎസ്എസിന് അംഗത്വം കൊടുക്കാൻ തീരുമാനിച്ച പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസുകാരുടെ ഡിഎൻഎയിൽ തന്നെ ആർഎസ്എസിനോടുള്ള വിധേയത്വം ഉണ്ടെന്നും അത് മറച്ച് വെക്കാൻ പിണറായി വിജയനെതിരെ നുണ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും എ വിജയരാഘവൻ തുറന്നടിച്ചു.
എ വിജയരാഘവന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: പിണറായി വിജയൻ 1977ൽ ആർ എസ് എസ് പിന്തുണയിൽ മത്സരിച്ചു എന്ന നട്ടാൽകുരുക്കാത്ത നുണ പറഞ്ഞുകൊണ്ടാണ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നത്. എന്തു ഭോഷ്ക്ക് പറഞ്ഞ് നാണം കെടാനും തയ്യാറായി നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് എന്നത് അദ്ദേഹത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്. 1977ൽ അടിയന്തരാവസ്ഥക്ക് ശേഷം വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയർന്ന് വന്നത്. കോൺഗ്രസ്സ് പൗരാവകാശങ്ങൾക്ക് വിലങ്ങിട്ടതിനെതിരെ വലിയ മുന്നേറ്റം ഉയർന്നുവന്നു. ആ പ്രതിഷേധ മുന്നേറ്റത്തിൽ ജനതാ പാർട്ടിയും ഉണ്ടായിരുന്നു. ജനതാ പാർട്ടിയുടെ ചിഹ്നം കലപ്പയേന്തിയ കർഷകനായിരുന്നു.

അന്ന് ഇടതുപക്ഷം ദേശീയതലത്തിൽ ജനതാപാർട്ടിയുമായി സഹകരിച്ചിട്ടുണ്ട്. ജനസംഘവുമായി സഹകരിച്ചിട്ടില്ല. സഹകരിക്കാൻ ജനസംഘം അന്ന് നിലവിലില്ല. അതിനുമുൻപേ ജനസംഘം ജനതാപ്പാർട്ടിയിൽ ലയിച്ചുകഴിഞ്ഞിരുന്നു. സംഘടനാ കോൺഗ്രസും ജനതാ പാർട്ടിയിൽ ലയിച്ചു. സംഘടനാ കോൺഗ്രസ് ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ ഇപ്പോഴത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ. സുധാകരനും ജനതാപാർട്ടിയുടെ ഭാഗമായി. അടിയന്തരാവസ്ഥക്കാലത്ത് കെ. സുധാകരൻ ജനതാ പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാനഭാരവാഹി ആയിരുന്നു.
1977ൽ ഉദുമയിൽ കെ.ജി. മാരാർ മൽസരിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി ആയിരുന്നു കെ. സുധാകരൻ. അതായത്, എൽ കെ അദ്വാനി, വാജ്പേയ്, കെ. സുധാകരൻ എന്നിവർ അന്ന് ഒരേ പാർട്ടിയിലാണ്. ആ കെ സുധാകരൻ നേതാവായ പാർട്ടിയിൽ നിന്നുകൊണ്ടാണ് സതീശൻ ഇപ്പോൾ ആക്ഷേപിക്കുന്നത്! മറ്റൊരു ആസൂത്രിത പ്രചാരണം 1977ൽ കെ. ജി. മാരാരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി ആയിരുന്നു പിണറായി എന്നാണ്. ആ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിലെ സ്ഥാനാർത്ഥിയാണ് പിണറായി വിജയൻ. ഒരു സ്ഥാനാർഥിക്ക് എങ്ങനെയാണ് മറ്റൊരു സ്ഥാനാർഥിയുടെ ഇലക്ഷൻ കമ്മിറ്റി ഭാരവാഹിയാകാൻ കഴിയുക?
1979ൽ കേരളത്തിലെ നാല് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന വിവരം സതീശന് അറിയാമോ? കാസർഗോഡ്, തലശേരി, തിരുവല്ല, പാറശാല മണ്ഡലങ്ങളിൽ. അന്നാണ് ഇ എം എസിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം. ഒരൊറ്റ ആർ എസ് എസുകാന്റെയും വോട്ട് ഞങ്ങൾക്ക് വേണ്ട എന്നാണ് ഇഎംഎസ് പ്രഖ്യാപിച്ചത്.
1980ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥി ഒ. രാജഗോപാൽ ആയിരുന്നു. അന്ന് കോൺഗ്രസ് ഒ. രാജഗോപാലിന് വേണ്ടിയാണ് വോട്ട് പിടിച്ചത്. സിപിഐഎമ്മിലെ രാമണ്ണറേ 73577 വോട്ടുകൾക്കാണ് ഒ. രാജഗോപാലിനെ തോൽപ്പിച്ചത്.
അന്ന് എടക്കാട് നിയമസഭാ മണ്ഡലത്തിലെ ജനതാപാർട്ടി സ്ഥാനാർത്ഥി കെ. സുധാകരനായിരുന്നു എന്ന് സതീശൻ മനസ്സിലാക്കണം.
1971ൽ പാലക്കാട് നിന്നും എകെജി ലോകസഭയിലേക്ക് മൽസരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ വിക്ടോറിയ കോളേജിലെ പ്രൊഫസർ പി.സി. ഗോവിന്ദൻ ആയിരുന്നു നിങ്ങളുടെ പൊതുസ്ഥാനാർത്ഥി. അദ്ദേഹം ആർഎസ്എസ് പ്രചാരക് ആയിരുന്നു എന്ന കാര്യം സതീശൻ മറക്കരുത്. 1960ൽ ഇഎംഎസിനെതിരെ പട്ടാമ്പിയിൽ പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നതിന് ആർഎസ്എസ് അവരുടെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച കാര്യവും മറക്കരുത്.
ആർഎസ്എസിന് കോൺഗ്രസിൽ മെംബർഷിപ്പ് കൊടുക്കാൻ തീരുമാനിച്ച കാര്യം സതീശന് അറിയാമോ? 1949 ഒക്ടോബർ 7ന് കോൺഗ്രസ് പ്രവർത്തകസമിതിയാണ് ആ തീരുമാനമെടുത്തത്. അതിന്റെ ബാക്കിയായിട്ടാണോ ഗോൾവൾക്കറുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ടുനിന്ന് വിളക്കുകൊളുത്തുന്ന സതീശനും ശാഖയ്ക്ക് കാവൽനിന്ന സുധാകരനും ഒക്കെ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത് എന്ന് സംശയം ഉണ്ട്. നിങ്ങളുടെ DNAയിൽത്തന്നെ ഉള്ള സ്വഭാവമാണ് ആർഎസ്എസിനോടുള്ള വിധേയത്വം. അത് മറച്ചുവയ്ക്കാൻ പിണറായി വിജയനെതിരെ നുണ പറഞ്ഞതുകൊണ്ട് കാര്യമില്ല''.
-
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ -
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
ഒടുവില്‍ വഴങ്ങി സുധാകരന്; 'കോണ്‍ഗ്രസില്‍ തുടരും, പാര്‍ട്ടി എത്രയോ ഭേദം.. ഞാനെത്രയോ ചെറുത്' -
വളരെ വേദനിപ്പിക്കുന്ന കാര്യമാണ്; സംഭവിച്ചത് ഇതാണ്: പ്രതികരണവുമായി വീണ നായര്‍ -
വിലക്കയറ്റം മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; വോട്ടിനെ സ്വധീനിക്കുമോ ഈ വെല്ലുവിളികൾ -
പ്രമുഖര്‍ കളമൊഴിഞ്ഞ തിരഞ്ഞെടുപ്പ്; വിഎസും ഉമ്മന്‍ ചാണ്ടിയും മാത്രമല്ല, രാഷ്ട്രീയം വാണ കരുത്തര്‍ -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications