പിണറായിയുടെ മകനാണെന്ന് മനസ്സിലായില്ല, അത്ര പാവം, അടിപൊളി ക്യാരക്ടർ ആയിരുന്നില്ല, വിവേകിനെ കുറിച്ച് കുറിപ്പ്
വീണാ വിജയന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ആണിപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. പൊതുഇടങ്ങളിൽ മലയാളികൾ അത്ര കണ്ടിട്ടുളള മുഖമല്ല വിവേക് കിരണിന്റേത്. മുഖ്യമന്ത്രി മകനെ കുറിച്ച് പറയുന്നത് ജോലിയും വീടുമായി കഴിയുന്ന ആളാണ് വിവേക് എന്നാണ്.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചു എന്നുളള വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലൈഫ് മിഷൻ കേസിലാണ് നോട്ടീസ് എന്നും അതല്ല ലാവ്ലിൻ കേസിലാണെന്നും പറയുന്നു. എന്നാൽ മുഖ്യമന്ത്രി ഈ ആരോപണം തള്ളിക്കളയുകയാണ്.
വിവാദത്തിനിടെ വിവേക് കിരണിനെ കുറിച്ച് മുൻ സഹപാഠിയും മാധ്യമപ്രവർത്തകനുമായ ജിബി സദാശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പ് വായിക്കാം: '' മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് നൽകിയോ ഇല്ലയോ എന്ന തർക്കം നിലനിൽക്കുകയാണല്ലോ. മകൻ അഭിമാനമാണ്, ജോലി കഴിഞ്ഞാൽ വീട് എന്നുള്ള സ്വഭാവക്കാരനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം പറയാതെ പോകുന്നത് ശരിയല്ലല്ലോ. ഞാൻ കളമശേരി എസ് സി എം എസിൽ ജേർണലിസം പഠിക്കുന്ന സമയം. മെൻസ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം.

അന്ന് എം ബി എയ്ക്ക് തുല്യമായ പിജിഡിഎം/ എം എം സി കോഴ്‌സുകൾ അവിടെയുണ്ട്. 90 ശതമാനവും ഉത്തരേന്ത്യൻ വിദ്യാർഥികളാണ്. മലയാളികൾ വളരെ കുറവായത് കൊണ്ട് തന്നെ ഉള്ളവർ തമ്മിൽ അടുത്ത ബന്ധവുമുണ്ടായിരുന്നു. നന്നായി ആസ്വദിച്ചു പഠിച്ച കലാലയവും ഹോസ്റ്റൽ കാലവുമായിരുന്നു അത്. അന്നാണ് വിവേക് കിരണിനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. ഞങ്ങൾ ജോളിയടിച്ച് ചെറിയ അലമ്പൊക്കെയുണ്ടാക്കി നടക്കുമ്പോഴും വിവേക് ശാന്ത സ്വഭാവക്കാരനായിരുന്നു.
ആദ്യമൊന്നും ഇത് പിണറായി വിജയന്റെ മകനാണ് എന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ആരോ പറഞ്ഞത് അത് സഖാവ് പിണറായിയുടെ മകനാണെന്ന്. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്ര ശാന്തനായിരുന്നു. പഠനം എന്നതിനപ്പുറം മറ്റ് എന്റര്ടെയ്ന്മെന്റുകൾക്ക് കാര്യമായി നിൽക്കാറില്ലായിരുന്നു. പിണറായിയെ പോലെ അല്ലെങ്കിലും അല്പം ഗൗരവം മുഖത്തുണ്ടായിരുന്നു. കാണുമ്പൊൾ ഒന്ന് പുഞ്ചിരിക്കും എന്നതിനപ്പുറം ഒരു അടിപൊളി ക്യാരക്ടർ ഒന്നും ആയിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള ആർഭാടങ്ങൾ ഉള്ളയാളുമായിരുന്നില്ല. ആരെയും വെറുപ്പിക്കാനോ അനാവശ്യമായി എന്തെങ്കിലും കാര്യത്തിൽ ഇടപെടുകയോ ചെയ്തിരുന്നില്ല.
ഇന്ദു മാമിന് (പ്രമോദ് സാറിന്റെ വൈഫ് ആയ ഇന്ദു നായർ) ആയിരുന്നു അന്ന് ഞങ്ങളുടെ ഹോസ്റ്റലിന്റെയും അഡ്മിനിസ്ട്രേഷന്റെയും ചുമതല ഉണ്ടായിരുന്നത്) ഞങ്ങളൊക്കെ പലവട്ടം തലവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വിവേകിനെ കൊണ്ട് അവിടെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത്ര പാവമായിരുന്നു. അന്നും പിണറായി പാർട്ടിയിൽ പ്രതാപിയായിരുന്നു. ഒന്നെനിക്ക് ഉറപ്പാണ്. വിവേക് കിരൺ അധികാരത്തിന്റെ ഉന്മാദാവസ്‌ഥ ബാധിച്ച ഒരാളല്ല, നല്ല വിദ്യാഭ്യാസം ഉള്ളയാളാണ്, അധികാരത്തിന്റെ ഇടനാഴികളിൽ അവതാരപ്പിറവി എടുത്തിട്ടുമില്ല. ഇപ്പോൾ വന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷണത്തിൽ തെളിയട്ടെ. പക്ഷെ, ഞാൻ കണ്ടിട്ടുള്ള വിവേക് കിരൺ ഏതായാലും അധികാരത്തണലിൽ എന്തെങ്കിലും ആകാൻ ആഗ്രഹിച്ചയാളല്ല. അയാൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സ്വന്തം അധ്വാനം കൊണ്ടാകാനാണ് വഴി''.












Click it and Unblock the Notifications