ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം
തിരുവനന്തപുരം: മറഡോണയുടെ മരണം കേരളത്തിലെ ഫുട്ബോൾ ആരാധകരെ ഉലച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നാണ് ബുധനാഴ്ച രാത്രി അദ്ദേഹം വിടപറഞ്ഞത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് മറഡോണ ചികിത്സയിലായിരുന്നു. മറഡോണയുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ അറിയിച്ചു.
11 കളിക്കാരോട് ഏറ്റുമുട്ടിയ ഇതിഹാസം, 86ലെ അര്‍ജന്റീനയുടെ ഗോള്‍ഡന്‍ ബോയ്, ഡീഗോ പകരക്കാരനില്ലാത്ത ഹീറോ
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില് നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്നും മന്ത്രി ഇപി ജയരാജൻ അഭ്യർത്ഥിച്ചു.
മറഡോണയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്: ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്.
Recommended Video
സെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മ
1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു'.