50 ലക്ഷത്തിൽ എത്തിയില്ല; അംഗത്വ വിതരണത്തിന് കൂടുതൽ സമയം തേടാൻ കോൺഗ്രസ്
തിരുവനന്തപുരം; പ്രതീക്ഷിച്ച രീതിയിൽ അംഗങ്ങളെ ചേർക്കാൻ കഴിയാതിരുന്നതോടെ അംഗത്വ വിതരണത്തിന് ഹൈക്കമാന്റിനോട് കൂടുതൽ സമയം തേടാൻ കെ പി സി സി നേതൃത്വം. സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേർക്കണമെന്നതായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം. എന്നാൽ ഇതുവരെ 10.4 ലക്ഷം അംഗങ്ങളെയാണ് ഡിജിറ്റൽ രീതിയിൽ ചേർത്തിരിക്കുന്നത്. പേപ്പർ വഴിയുള്ള അംഗത്വ വിതരണത്തിന്റെ കണക്ക് ലഭിച്ചിട്ടില്ല.
കുറഞ്ഞത് രണ്ടാഴ്ച കൂടി ലഭിച്ചാൽ അംഗത്വ വിതരണം പൂർത്തിയാക്കാമെന്നതാണ് കെ പി സി സി കണക്ക് കൂട്ടൽ. ഈ കാലയളവിനിടയിൽ 26,400 ബൂത്ത് കമ്മിറ്റികളിൽ വഴി പ്രതീക്ഷിച്ചത്രയും അംഗത്വം നേടാമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാന്റ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ഡിസംബറിലായിരുന്നു അംഗത്വ വിതരണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ കൃത്യസമയത്ത് തന്നെ അംഗത്വ വിതരണം ആരംഭിച്ചെങ്കിലും കേരളത്തിൽ പുനഃസംഘടന നടപടികളിൽ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് അംഗത്വ വിതരണം ഇഴയാൻ കാരണമായത്.
ഇതിനിടെ ഹൈക്കമാൻറ് നേതൃത്വം പുനഃസംഘടനയ്ക്കെതിരെ വാളെടുത്തു. ഗ്രൂപ്പ് നേതാക്കളും എംപിമാരും ഒന്നടങ്കം പുനഃസംഘടനയ്ക്കെതിരെ രംഗത്തെത്തിയതോടെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. സംഘടന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുനഃസംഘടന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഡിജിറ്റൽ അംഗത്വ വിതരണത്തിലേക്ക് തൃത്വം ശ്രദ്ധ പതിപ്പിച്ചത്.
മാർച്ചിലായിരുന്നു ഡിജിറ്റൽ അംഗത്വ വിതരണം ആരംഭിച്ചത്. ഇത് ആദ്യമായാണ് ഡിജിറ്റൽ അംഗത്വ വിതരണം സംസ്ഥാനത്ത് നടക്കുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി അംഗത്വം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ ഡിജിറ്റൽ അംഗത്വ വിതരണത്തെ കുറിച്ച് പ്രവർത്തകർക്ക് വേണ്ടത്ര പരിശീലനം നൽകാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. ഇതിനിടയിൽ ബുക്ക് നൽകിയുള്ള അംഗത്വ വിതരണത്തിന് കെ പി സി സി നേതൃത്വം അനുമതി തേടുകയായിരുന്നു. മാർച്ച് 24 നായിരുന്നു ഹൈക്കമാന്റ് അനുമതി നൽകിയത്. അനുമതി ലഭിക്കാൻ സമയം വൈകിയതും തിരിച്ചടിക്ക് കാരണമായി.
രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായി ഇരുന്നപ്പോൾ 33.85 ലക്ഷം അംഗങ്ങളെയായിരുന്നു ചേർത്തത്. ഗ്രൂപ്പുകളുടെ ഇടപെടലും ഇതിന് സഹായകമായിരുന്നു. നിലവിൽ കേരളം മാത്രമാണ് ഏറ്റവും കുറവ് അംഗങ്ങളെ ചേർത്തിരിക്കുന്ന സംസ്ഥാനം.












Click it and Unblock the Notifications