ഡിജിറ്റൽ മീറ്ററിനും പിടിക്കാനായില്ല,വൈദ്യുതി മോഷണം തുടരുന്നു
കാസര്‍കോട്: കെഎസ്ഇബി ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ് മീറ്ററുകള്‍ ഘടിപ്പിച്ചിട്ടും ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന് വിശ്രമമില്ല. വൈദ്യുതി ചോര്‍ത്തല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. ജനുവരി 25ന് നഗരത്തിലെ ഒരു വീട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാലു ലക്ഷത്തി എണ്‍പത്തിയേഴായിരത്തി മുന്നൂറ്റി അറുപതെട്ട് രൂപയാണ് പിഴയിട്ടത്. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പൊലീസിന്റെ സഹായത്തോടെയാണ് വൈദ്യുതി മോഷണം കണ്ടു പിടിച്ചത്. മീറ്ററിന് മുകളില്‍ തീവ്രതയേറിയ പവര്‍ മാഗ്‌നറ്റ് ഘടിപ്പിച്ചായിരുന്നു വൈദ്യുതി മോഷണം. വീട്ടിലൊരു വിരുന്ന് നടന്നു കൊണ്ടിരിക്കെയായിരുന്നു അധികൃതര്‍ എത്തിയത്.
ബിജെപിയും കോണ്‍ഗ്രസും വിട്ട് സിപിഎമ്മിലെത്തിയത് 2395 പേര്‍
ശക്തി കൂടിയ കാന്തം വെച്ചു കഴിഞ്ഞാല്‍ മീറ്ററുകള്‍ക്കകത്തെ ചക്രങ്ങള്‍ നിശ്ചലമാകും. ഉപഭോഗം കൂടിയ സമയങ്ങളിലാണ് കാന്തം ഘടിപ്പിക്കുന്നത്. പലപ്പോഴും മീറ്റര്‍ റീഡിംഗിനിടയിലാണ് ഇവ കണ്ടെത്താന്‍ സാധിക്കുന്നത്. മീറ്റര്‍ റീഡിംഗ് നടക്കുന്ന ദിവസം കാന്തം എടുത്ത് മാറ്റാറുണ്ടെങ്കിലും മീറ്ററിന് മുകളിലെ നിറം മാറ്റം ശ്രദ്ധയില്‍പെടാറുണ്ട്. ഇക്കാര്യം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത ചില വീടുകളിലാണ് പരിശോധന നടന്നത്.
വിദ്യാനഗറിലെ ഒരു ഹോട്ടലിലും സമാനരീതിയില്‍ മോഷണം പിടിച്ചിരുന്നു. പരിശോധനക്കെത്തുമ്പോള്‍ കാന്തം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അതേ ഹോട്ടലില്‍ തന്നെ ഘടിപ്പിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് കാന്തം സ്ഥാപിക്കുന്നതും എടുത്തു മാറ്റുന്നതും കണ്ടത്. അതോടെ ഹോട്ടല്‍ ഉടമക്ക് കുറ്റം സമ്മതിക്കേണ്ടതായി വന്നു.
ചെര്‍ക്കള, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളില്‍ വൈദ്യുതി മോഷണം കൂടുതലാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വീട്ടിലെ ഉപകരണങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുകയും ഏറ്റവും കൂടുതല്‍ ഉപഭോഗമുണ്ടായ മാസം മുതല്‍ പിടിക്കപ്പെടുന്നത് വരെയുള്ള മാസങ്ങളിലെ അധിക തുക ഈടാക്കി കെഎസ്ഇബി നഷ്ടം നികത്തുകയാണ് ചെയ്യുന്നത്. പിടിക്കപ്പെട്ടാല്‍ ഒന്നര ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ വീടുകള്‍ക്ക് പിഴ ചുമത്താറുണ്ട്. പിടിക്കപ്പെടുന്നത് അധികവും വന്‍കിടക്കാരാണെന്നാണ് വിവരം. പിഴ അടച്ചു കഴിഞ്ഞാല്‍ കേസ് നടപടികള്‍ ഒഴിവാക്കാറുണ്ട്.
തളങ്കരയില്‍ മീറ്ററിലെത്തും മുമ്പ് സര്‍വ്വീസ് വയര്‍ മുറിച്ച് ചെയ്ഞ്ച് ഓവര്‍ ഘടിപ്പിച്ച് വൈദ്യുതി ചോര്‍ത്തിയ സംഭവവും കണ്ടെത്തിയിരുന്നു. ചുമരിനകത്ത് കൂടെയാണ് സര്‍വ്വീസ് വയര്‍ കടന്നുപോയിരുന്നത്. രഹസ്യ വിവരം ലഭിച്ചാണ് കെഎസ്ഇബി അധികൃതര്‍ പരിശോധനക്കെത്തിയത്.