'ദിലീപിന്റെ ജാമ്യത്തിന് വിലയില്ല', എല്ലാ തെളിവുകളും പോലീസിന്റെ പക്കലെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. കോടതി തീരുമാനം ദിലീപിന് നിർണായകമാണ്. അതേസമയം ദിലീപിനെതിരെ നിരവധി തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കപ്പെടുമെന്നും സംവിധായകൻ ബൈജു കൊട്ടരക്കര പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ: ''ദിലീപിന് ജാമ്യം കൊടുക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കരുതെന്നും ഇന്ന സ്ഥലം വിട്ട് പോകരുത് എന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നതടക്കമുളള നിബന്ധനകളുണ്ടാകുമല്ലോ. ആ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാകും. ദിലീപിന്റെ കേസില്‍ ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് പ്രത്യക്ഷത്തില്‍ തന്നെ എത്രയേറെ തെളിവുകള്‍ ആണുളളത്''.

''ഓഡിയോ ക്ലിപ്പുകള്‍ അടക്കമുളള ക്രൈംബ്രാഞ്ച് കൊടുത്തിട്ടുണ്ട്. സായ് ശങ്കറില്‍ നിന്നും പിടിച്ചെടുത്ത തെളിവുകളും ബാലചന്ദ്ര കുമാര്‍ കൊടുത്ത തെളിവുകളും സാക്ഷിയായ സാഗറിനെ മൊഴി മാറ്റാന്‍ ശ്രമിച്ചതും അടക്കമുളള കാര്യങ്ങളുണ്ട്. അപ്പോള്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയതില്‍ യാതൊരു അതിശയോക്തിയും ഇല്ല''.

''സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന്റെ ഒരു തുറുപ്പ് ചീട്ടാണ്. കഴിഞ്ഞ തവണ പോലീസ് വാദങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുത്തില്ല എന്ന് പറയാനാകില്ല. കോടതി വാക്കാല്‍ പറഞ്ഞൊരു കാര്യമുണ്ട്. ഈ തെളിവുകള്‍ മുന്നില്‍ വന്നത് അസ്വസ്ഥമാക്കുന്നു എന്ന് കോടതി പറഞ്ഞു. അപ്പോള്‍ സംഗതികള്‍ ഇല്ലാതല്ല. സായ് ശങ്കറിനെ ഇന്നും ഇന്നലെയുമൊന്നുമല്ല പോലീസിന്റെ കയ്യില്‍ കിട്ടിയത്. കഴിഞ്ഞ മാസം 20ാം തിയ്യതി തന്നെ പോലീസ് സായ് ശങ്കറിനെ ചോദ്യം ചെയ്തു''.

''സായ് ശങ്കറിനെ ചോദ്യം ചെയ്തതിന്റെ വീഡിയോ ക്ലിപ്പുകളുണ്ട്. സായ് ശങ്കറിനോട് എല്ലാം ചോദിച്ചറിഞ്ഞ് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉളള തെളിവുകള്‍ എടുത്തതിന് ശേഷമാണ് സായ് ശങ്കറിനെ പുറത്ത് വിട്ടത്. അതിന് ശേഷമാണ് പ്രതിഭാഗം വക്കീല്‍ സായ് ശങ്കറിനെ റാഞ്ചിക്കൊണ്ട് പോയി. അങ്ങനെ റാഞ്ചിക്കൊണ്ട് പോയതിന്റെ പരിണിത ഫലമാണ് സായ് ശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് കൊടുത്തപ്പോള്‍ പോലീസ് പീഡനമാക്കി മാറ്റിയത്''.

''അത് വക്കീല്‍ ചെയ്തതാണ് എന്ന് സായ് ശങ്കര്‍ തന്നെ പറഞ്ഞു. കാരണം തെളിവുകളെല്ലാം അപ്പുറത്ത് ഇരിക്കുകയാണ്. സായ് ശങ്കറിനെ ചോദ്യം ചെയ്തതിന്റെ തെളിവുകള്‍ പോലീസിന്റെ കയ്യിലിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പോലീസ് പീഡിപ്പിക്കുന്നു എന്ന് വക്കീല്‍ എഴുതി ചേര്‍ത്താല്‍ അത് എന്തിന് വേണ്ടിയാണെന്ന് നമുക്ക് മനസ്സിലാക്കാമല്ലോ'', എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാനുളള സകലവിധ അവകാശങ്ങളും പ്രോസിക്യഷനുണ്ടെന്ന് അഡ്വക്കേറ്റ് അജകുമാര്‍ പ്രതികരിച്ചു. ''സാക്ഷികളെ സ്വാധീനിക്കരുത് എന്നുളള ജാമ്യവ്യവസ്ഥ ദിലീപും ഒപ്പമുളളവരും ലംഘിച്ചു എന്നത് വളരെ വ്യക്തമായിരിക്കുകയാണ്. ഫോണുകളില്‍ നിന്ന് തെളിവ് നശിപ്പിച്ചു എന്നതും പ്രധാനമാണ്. അതുകൊണ്ട് തന്നെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. തീരുമാനം കോടതിയുടേതാണ്''.

''ജാമ്യം റദ്ദാക്കണോ അതോ ജാമ്യ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തണോ, ദിലീപിനെ വിചാരണ തടവുകാരനാക്കി വിചാരണ തുടരണോ എന്നുളളതെല്ലാം കോടതിയുടെ മാത്രം തീരുമാനമാണ്. ഹൈക്കോടതിക്ക് സ്വമേധയാ ജാമ്യം റദ്ദാക്കുന്നതിന് നിയമതടസ്സമില്ല. വേണമെങ്കില്‍ ഹൈക്കോടതിക്ക് ഈ കേസ് റീ ഓപ്പണ്‍ ചെയ്ത് രണ്ട് പേരെയും കേട്ട് ജാമ്യം റദ്ദാക്കാവുന്നതാണ്'' എന്നും അഡ്വക്കേറ്റ് അജകുമാര്‍ പറഞ്ഞു..












Click it and Unblock the Notifications