കാവ്യ മാധവന്റെ മൊഴി വീണ്ടും എടുത്തേക്കും; സിനിമ മേഖലയിലെ 3 പേരിലേക്കും അന്വേഷണം?
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ടെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ ഭാഗമായി നടി കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടി വരും എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നല്‍കാനാണ് തീരുമാനം.

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവസാന ഘട്ടത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസില്‍ അന്വേഷണം പൂര്‍ത്തീയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്.

കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ സുഹൃത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ സുഹൃത്തില്‍ നിന്ന് സുരാജിന്റെ ബിസിനസ് ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി.വിദേശത്ത് സുരാജിനുള്ള ബന്ധങ്ങളെ കുറിച്ചും സുഹൃത്തില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. അതേ സമയം ദേ പുട്ടിന്റെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലേക്ക് പോകും. കോടതി അനുമതിയോടെയാണ് യാത്ര.

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞദിവസം എടുത്തിരുന്നു. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നല്‍കിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ െവെച്ചായിരുന്നു ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ല എന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത് എന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് മൊഴിയെടുത്തത്.ഈ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

കാവ്യാ മാധവന് കേസില്‍ പങ്കുള്ളതായി ടിഎന്‍ സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറില്‍ സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് കാവ്യയുടെ ഭർത്താവും നടനുമായ ദിലീപ്.












Click it and Unblock the Notifications