നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്, ശിക്ഷ 14കാരിയെ പീഡിപ്പിച്ച കേസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ. സനല്‍ കുമാര്‍ എന്ന മേസ്തിരി സനലിനാണ് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 125000 രൂപ പിഴ ശിക്ഷയും വിധിച്ചിരിക്കുന്നത്.
14കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. നടിയെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിയാണ് മേസ്തിരി സനില്‍.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ വെച്ച് ഗൂഢാലോചന നടത്തിയതിനാണ് മേസ്തിരി സനലിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് മുന്‍പും പല കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു. വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സനല്‍ ജയിലില്‍ വെച്ചാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കണ്ടുമുട്ടുന്നതും പരിചയത്തിലാകുന്നതും.

ജയിലില്‍ നിന്നും പള്‍സര്‍ സുനി നടന്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിന് വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ചത് സനല്‍ കുമാര്‍ ആയിരുന്നു. ഈ ഫോണ്‍ സനല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെടുത്തു. 9ാം പ്രതിയാക്കപ്പെട്ട ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷം സനല്‍ ഒളിവില്‍ പോയി.

2019ല്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണ് മേസ്തിരി സനലിനെ അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഒഴികെയുളള എല്ലാ പ്രതികളും ജാമ്യം നേടി പുറത്താണുളളത്. പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശിയാണ് മേസ്തിരി സനല്‍. 2013ല്‍ ആണ് ഇയാള്‍ 14 വയസ്സുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ പഴനിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സനല്‍ കുമാര്‍ ഒളിവില്‍ പോയി.

സനല്‍ കുമാര്‍ ഒളിവില്‍ പോയത് കാരണം ഈ കേസിന്റെ വിചാരണ ഏഴ് വര്‍ഷത്തോളം വൈകിയിരുന്നു. പോക്‌സോ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടവിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. പ്രതി ഒരു വിധത്തിലുളള ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധി പറഞ്ഞുകൊണ്ട് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.തട്ടിക്കൊണ്ട് പോയതിനുളള പത്ത് വര്‍ഷത്തെ കഠിന തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിന് ശേഷം മാത്രമേ ബലാത്സംഗത്തിനുളള ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുളളൂ എന്ന് കോടതി വ്യക്തമാക്കി. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications