നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് തിരിച്ചടി; ആവശ്യം അംഗീകരിക്കാതെ കോടതി..വിചാരണയ്ക്ക് സമയം നീട്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകി സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കാൻ എട്ട് മാസം കൂടി അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.
സാക്ഷി വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആറ് സാക്ഷികളുടെ കൂടി വിസ്താരം പൂർത്തിയാക്കാൻ ഉണ്ടെന്നായിരുന്നു വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. അതേസമയം വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നായിരുന്നു നടൻ ദിലീപിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി കോടതിയിൽ വാദിച്ചത്. വിചാരണയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു ഇത്.

മുൻപ് ഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത് മൂന്ന് സാക്ഷികളുടെ വിസ്താരം ഒരു ദിവസം പൂർത്തിയാക്കുമെന്നായിരുന്നു. എന്നാൽ ഇതുവരേയും അന്വേഷണം ആരംഭിച്ചിട്ട് കൂടിയില്ലെന്ന് റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമോയെന്നത് സംബന്ധിച്ച് കോടതി വിലയിരുത്തലുകൾ നടത്തണമെന്നും റോത്തഗി പറയുകയായിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു.
നേരത്ത വിചാരണ നീണ്ടുപോകുകയാണെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃഷ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തതത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ദീലീപ് കോടതിയെ സമീപിച്ചത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെങ്കിലും കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം എന്നാണ് ദിലീപ് വാദിച്ചത്. കേസ് നീണ്ട് പോകുന്നത് സംബന്ധിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും തന്റെ കരിയറിനേയും ജീവിതത്തേയുമെല്ലാം കേസ് ബാധിക്കുന്നുണ്ടെന്നും ദീലീപ് കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം ഒരു മജിസ്ട്രേട്ടും 2 അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെ 6 പേരുടെ സാക്ഷിവിസ്താരമാണ് ഇനി കേസിൽ പൂർത്തിയാക്കാനുള്ളത്. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരവെയായിരുന്നു ഓൺലൈനായി ബാലചന്ദ്രകുമാറിന്റെ വിചാരണ പൂർത്തിയാക്കിയത്.












Click it and Unblock the Notifications