ദിലീപിന് വന്‍ തിരിച്ചടി: ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം താരത്തിന്റേതെന്ന് എഫ്എസ്‍എല്‍ റിപ്പോർട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടക്കവെ എട്ടാംപ്രതിയും പ്രമുഖ നടനുമായി ദിലീപിന് തിരിച്ചടിയായി എഫ് എസ് എല്‍ റിപ്പോർട്ട്. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റേത് തന്നെയാണ് ഈ ശബ്ദ സംഭാഷണങ്ങളെന്നാണ് എഫ് എസ് എല്‍ റിപ്പോർട്ടില്‍ പറയുന്നതെന്ന് റിപ്പോർട്ട് ചാനല്‍ രിപ്പോർട്ട് ചെയ്യുന്നത്.

ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്യുകുയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെ ബാലചന്ദ്രകുമാർ ഈ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തു.

ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. അതേസമയം ഇത് വ്യാജവും മിമിക്രി താരങ്ങളെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നതടക്കമുള്ള കാര്യമായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നത്.

എന്നാല്‍ ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ലെന്ന് ബാലചന്ദ്രകുമാർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എഫ് എസ് എല്‍ റിപ്പോർട്ടും ഇത് ശരിവെക്കുന്നു. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ് എസ് എല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ പരിശോധനയുടെ ഭാഗമായി ശേഖരിക്കുകയും ചെയ്തിരുന്നു.

എത്രമാത്രം മൂടിവെക്കാന്‍ ശ്രമിച്ചാലും അത് പുറത്ത് വരിക തന്നെ ചെയ്യും എന്നാണ് എഫ് എസ് എല്‍ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന്‍ പ്രകാശ് ബാരെ പ്രതികരിച്ചത്. എല്ലാ തരത്തിലുള്ള അട്ടിമറി ശ്രമങ്ങളേയും തകർത്തുകൊണ്ട് സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഇത്. ആടിനെ പട്ടിയാക്കാന്‍ എത്രമാത്രം ശ്രമിച്ച് കഴിഞ്ഞാലും സത്യം അതിന്റെ പല മുഖങ്ങളിങ്ങനെ കാണിച്ചുകൊണ്ട് ആശയുടെ കിരണങ്ങള്‍ വീശുമെന്നും പ്രകാശ് ബാരെ പറയുന്നു.

എല്ലാ സംവിധാനങ്ങളേയും അട്ടിമറിച്ചുകൊണ്ടിരിക്കുമ്പോഴും കൊച്ചു കൊച്ചു ജാലകങ്ങലിലൂടെ സത്യത്യത്തിന്റെ കിരണം ഇങ്ങനെ പുറത്ത് വരികയാണ്. അത് വളരെ സന്തോഷം നല്‍കുന്നു എന്നതിനോടൊപ്പം തന്നെ ആശ്വാസകരമായ കാര്യമാണ്. പലാ ആരോപണങ്ങള്‍ക്കുമുള്ള കള്ളങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ ഈ എഫ് എസ് എല്‍ റിപ്പോർട്ട്.

ഒരുപാട് ആളുകള്‍ക്ക് ഈ വിഷയത്തിലെ സത്യത്തിന്റെ പല ഭാഗങ്ങള്‍ അറിയാമായിരിക്കും. അവരൊക്കെ മുന്നോട്ട് വരാന്‍ മടിക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞാലും അതിനെ പൊളിക്കാനുള്ള ശക്തി എതിർ ഭാഗത്തിനുണ്ടെന്ന ധാരണയിലാണ്. അതിനെ പൊളിക്കുക എന്നുള്ളതാണ് പ്രധാനം. ഇത്തരം സത്യങ്ങള്‍ പുറത്ത് വരുന്നതിലൂടെ അത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications