നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. ഈ കോടതിയിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. കോടതി ശിരസ്ദാറിനേയും തൊണ്ടി ക്ലാര്‍ക്കിനേയും അന്വേഷണ സംഘം ഉടനെ തന്നെ ചോദ്യം ചെയ്യും.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഒറിജിനല്‍ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ദിലീപ് കണ്ടതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ ഇവര്‍ പല തവണ കണ്ടുവെന്ന് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശം ദൃശ്യങ്ങളുണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ എട്ടാം പ്രതിയായ ദിലീപിന്റെ വാട്‌സ്ആപ്പിലേക്ക് എത്തിയതായും ആരോപണമുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്ത സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടതായും അവ ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്തതാണ് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞതായുമാണ് സായ് ശങ്കര്‍ വെളിപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരേയും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് ചോദ്യം ചെയ്യാനുളള നോട്ടീസ് നല്‍കുക. സായ് ശങ്കര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സായ് ശങ്കറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരജും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഇനിയും നീണ്ടേക്കും.












Click it and Unblock the Notifications