ദിലീപിന് കുരുക്ക്?; പൾസർ സുനിക്ക് 1 ലക്ഷം കൈമാറിയതിന് തെളിവെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ നിർണായകമായ തെളിവുകൾ കണ്ടെത്താനായെന്നാണ് അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ പൾസർ സുനിക്ക് ദിലീപ് പണം നൽകിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്നത്.
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ
ദിലീപ് പൾസർ സുനിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നതിന് തെളിവ് ലഭിച്ചുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. 2015 നവംബർ 1 ഒരു ലക്ഷം രൂപ നൽകി. പൾസർ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിൽ നവംബർ 2 ന് ഈ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ ലഭിച്ചെന്നാണ് അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറയുന്നതെന്ന് മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തു.
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻലിച്ചതെന്നും ഗ്രാൻ്റ് പ്രൊഡക്ഷൻസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായതെന്നും ക്രൈംബ്രാഞ്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഏറെ നിർണായകമായിരിക്കും ഈ കണ്ടെത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തേ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെടുത്തത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നായിരുന്നു കത്തിൽ പറയുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അതിജീവിതയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ ഉന്നത ഇടപെടൽ ഉണ്ടായെന്നും എട്ടാം പ്രതിയായ ദിലീപിന് ഭരണമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹർജി. ഇത് വലിയ വിവാദമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ സർക്കാർ വെട്ടിലാവുകയും ചെയ്തു..
തൊട്ട് പിന്നാലെയായിരുന്നു കേസിൽ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിൽ പല നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ഡിജിറ്റൽ തെളിവുകൾ ആയതിനാൽ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് അന്വേഷണ സംഘം അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. 200 മണിക്കൂർ ഓഡിയോകൾ അടക്കം ഇനിയും പരിശോധിക്കേണ്ടതായുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മാത്രമല്ല ഫോറൻസിക് പരിശോധന ഫലങ്ങൾ കൂടി ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം അപേക്ഷയിൽ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണത്തിന് രണ്ടാം തവണ കൂടുതൽ സമയം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിന്നും തേടിയത്. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങൾ പരിശോധിക്കാനായിട്ടില്ല.
ദൃശ്യങ്ങളിലെ ഹാഷ് വാല്യു മാറിയതിനാൽ എഫ് എസ് എല്ലിൽ ഇവ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതുവരെ ഇക്കാര്യത്തിൽ നിലപാട് എടുത്തിട്ടില്ല. മാത്രമല്ല കേസിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ഇന്നത്തെ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ദിലീപിന്റെ ഭാര്യ കാവ്യയെ ചോദ്യം ചെയ്തെങ്കിലും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നേരത്തേ ചോദ്യം ചെയ്യലിൽ കാവ്യ സഹകരിച്ചിരുന്നില്ലെന്നും പല ചോദ്യങ്ങൾക്കും അറിയില്ലെന്ന മറുപടിയാണ് നൽകിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ച അഭിഭാഷകരേയും ചോദ്യം ചെയ്യേണ്ടതുണ്ട്.