ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'
കൊച്ചി: ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണുള്ളതെന്ന് ദിലീപ് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ എന്നുമായിരുന്നു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെ ദിലീപ് പറഞ്ഞത്.
പോലീസിനെ പരിഹസിച്ച് കൊണ്ടുള്ള നടന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രകാശ് ബാരെ. ഇത്രയൊക്കെ ചെയ്ത് കഴിഞ്ഞിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ഇവര്‍ ആരുടെയാണ് ചെകിട്ടത്ത് അടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ഇത്രയും ഹീനമായ കുറ്റകൃത്യം നടന്നിട്ട് അതിന്റെ കുറ്റം ഒരാളിൽ ആരോപിക്കപ്പെടുന്നു. ഇനിയും അദ്ദേഹമാണ് ആ കുറ്റം ചെയ്തതെന്ന് നമ്മുക്ക് ഉറപ്പിച്ച് പറയാൻ പറ്റില്ല. പക്ഷേ അത് കഴിഞ്ഞിട്ട് നടക്കുന്ന പരമ്പരയാണ് നോക്കേണ്ടത്. സാക്ഷികളെ കൂറുമാറ്റുന്നു, തെളിവ് നശിപ്പിക്കുന്നു,ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നു, പ്രധാന സാക്ഷിയ്ക്കെതിരെ പീഡനക്കുറ്റം ആരോപിക്കപ്പെടുന്നു, അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന വരുന്നു.അതിജീവിതയുടെ വസ്ത്ര ധാരണത്തെ കളിയാക്കുന്ന തലത്തിലേക്ക് വരെ കാമ്പെയ്ൻ സംഘം എത്തുന്നു'

'ഇത്രയൊക്കെ ചെയ്ത് കഴിഞ്ഞിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ഇവര്‍ ആരുടെയാണ് ചെകിട്ടത്ത് അടിക്കുന്നത്? പോലീസിന്റെയോ കോടതിയുടേയോ അതോ പൊതുസമൂഹത്തിന്റെയോ? ഇത് എവിടെ ചെന്ന് അവസാനിക്കും. കോടത ജാമ്യവ്യവസ്ഥ ഇത്രയുമധികം ദുരുപയോഗം ചെയ്തിട്ട് കാണിക്കുന്ന പ്രവര്‍ത്തികള്‍ എവിടെ ചെന്ന് അവസാനിക്കും'

'കോടതിയുടെ അകത്ത് കേരളത്തിന്റെ നിയമചരിത്രത്തില്‍ ഉണ്ടാവാത്ത വിധം വൃത്തികെട്ട നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ദിലിപീന്റെ വീഡിയോ (ഫോൺ പോലീസ് കൊണ്ടുപോകുന്നുവെന്ന വീഡിയോ) നിരവധി പേർ അയച്ച് തന്നിട്ടുണ്ട്. വിഷയം ഡീവിയേറ്റ് ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്'.

'അഞ്ച് മിനിറ്റ് കൊണ്ട് പത്തോളം തെറ്റായ വിവരങ്ങൾ വിതറിയിട്ട് പോകുകയാണ്.ഇവിടെ കഴിഞ്ഞ അഞ്ച് വർഷമായി അഭിനയിക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് ആരെയാണ്? അതിജീവിതയോ അതോ കുറ്റാരോപിതനോ?
കുറ്റാരോപിതൻ അഭിനയിച്ച പത്ത് സിനിമകൾ വേണമെങ്കിൽ ചൂണ്ടിക്കാട്ടി തരാം'

'സ്വന്തം ബ്രീഫ്കേസ് എടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നത് പോലെ കേസ് കൊണ്ടുപോയ വിചാരണകോടതിക്കെതിരെ സാധാരണ ജനങ്ങൾക്ക് തോന്നുന്ന സംശയം ഈ കേസിൽ ഉണ്ട്. കോടതിയുടെ കസ്റ്റഡിയിൽ വെച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കാര്യത്തിൽ അന്വേഷണം വേണമെന്നത് എല്ലാവരും ആവശ്യപ്പെടുന്ന കാര്യമാണ്. ഈ മെമ്മറി കാർഡിൽ നിന്നും എന്തെങ്കിലും പുറത്ത് പോയോ, അതോ ഡിലീറ്റ് ചെയ്യപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിൽ എല്ലാം ആശങ്ക നിലനിൽക്കുന്നുണ്ട്', പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം കോടതി പാലിക്കേണ്ട നടപടികൾ കോടതി കൃത്മായി പാലിക്കാത്തതിനാൽ ആണ് അതിജീവിതയ്ക്ക് അവിശ്വാസം കൂടി വരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഭാഗ്യലക്ഷ്മി പ്രതികരിച്ചു., കോടതിയുടെ മുന്നില്‍ നില്‍ക്കുന്ന പ്രതിയായാലും വാദിയായാലും അവരില്‍ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തം അല്ലേയെന്നും അവർ ചോദിച്ചു.












Click it and Unblock the Notifications