നടിയെ ആക്രമിച്ച കേസ്: അന്ന് യുഡിഎഫ് മന്ത്രിസഭയെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി; ചോദ്യവുമായി എംഎ നിഷാദ്
കൊച്ചി : നടിയെ ആക്രമിച്ച കേസ് ഇവിടെ വരെ എത്തിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണെന്ന് സംവിധായന്‍ എം എ നിഷാദ്. സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും എം എ നിഷാദ് ചോദിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . എം എ നിഷാദിന്റെ വാക്കുകളിലേക്ക്....
തൃക്കാക്കര പൂര്‍ണമായും ഇടത് മനസാണ്. ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവയ്ക്കുന്നത് വികനസത്തിന്റെ രാഷ്ട്രീയമാണ്. കേരളത്തിലെ 140 മണ്ഡലങ്ങളും വി ഐ പി മണ്ഡലമാണെങ്കിലും തൃക്കാക്കരയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിലൂടെ തൃക്കാക്കര ആദ്യമായിട്ട് ചുവപ്പണിയും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് എം എ നിഷാദ് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു രണ്ടാം ഭരണം കേരളത്തില്‍ വന്നു എന്നതിന്റെ ഉദാഹരണം അവര്‍ മുന്നോട്ടുവച്ച വികസനത്തിന്റെ രാഷ്ട്രീയമാണ്. അത് തന്നെയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്- എം എ നിഷാദ് പറഞ്ഞു.
തൃക്കാക്കരയില്‍ സ്വാഭാവികമായിട്ടും ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും എം എ നിഷാദ് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് ഇടപെട്ടിട്ടുണ്ട്. പക്ഷേ, ആരാണ് ധൈര്യമായിട്ട് ഒരു നതീരുമാനമെടുത്തത്. കേരളത്തിലെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ, എത്ര വലിയവനാണെങ്കിലും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.
നേരത്തെ മറിച്ച്, ആ സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ യു ഡി എഫിന്റെ മന്ത്രിസഭയാണെങ്കിലോ, ഇത് നടക്കുമെന്ന് തോന്നുന്നുണ്ടോ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ- എം എ നിഷാദ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നെന്ന ആരോപണത്തിലും എം എ നിഷാദ് പ്രതികരിച്ചു.
സ്വാഭാവികമായിട്ടും കോടതിയില്‍ ഇരിക്കുന്ന വിഷയത്തെ പറ്റി, സര്‍ക്കാരിന് ഇടപെടാന്‍ പരിമിധികളുണ്ട്. പക്ഷേ, ഞങ്ങളൊക്കെ അതിജീവിതയുടെ കൂടെയാണ്. അത് ഇടത് മനസുള്ളവര്‍ മാത്രമല്ല, കേരളത്തില്‍ മതേതര വിശ്വാസികള്‍, ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും അതിജീവിതയുടെ കൂടെയാണ്. കോടതിയില്‍ ഇരിക്കുന്ന കേസിനെ കുറിച്ച് ഇപ്പോല്‍ അഭിപ്രായം പറയുന്നത് ശരിയല്ല- എം എ നിഷാദ് പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലാം മുന്നണിയെ കുറിച്ചും എം എ നിഷാദ് പ്രതികരിച്ചു. ചിരിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് എം എ നിഷാദ് മറുപടി പറഞ്ഞത്. ഇവരൊക്കെ കൂപമണ്ഡൂപങ്ങളാണോ, ഇത് കേരളമാണ്, സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. കേജ്രിവാള്‍ ഇവിടെ വന്നു, അവിടെ കൂടിയിരിക്കുന്നത് മുഴുവന്‍ ബംഗാളികളാണ്. അദ്ദേഹം അവിടെ വന്ന് ഹിന്ദിയാണ് സംസാരിച്ചത്.
ഒരു സിനിമയില്‍ മമ്മൂട്ടി പറയുന്നുണ്ട്, ബോംബെക്കാരാ..ജാവോന്ന്. അതുപോലെ തന്നെ കേജ്രിവാളിനോട് നമുക്ക് പറയാനുള്ളത് ജാവോ. ഇതൊന്നും ഇവിടെ നടക്കൂല- എം എ നിഷാദ് പറഞ്ഞു. അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമായി മുന്നേറുകയാണ്. സിനിമ പ്രവര്‍ത്തകരടക്കം എത്തിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം നയിക്കുന്നത്. ഇത്തവണ തൃക്കാക്കരയില്‍ ചുവപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ പദ്ധതി
Recommended Video
Astrology: ഈ രാശിക്കാർ മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും; ദാമ്പത്യ ജീവിതം സന്തോഷകരം! നോക്കാം