ദിലീപിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി; 'ഇതെങ്ങനെ സാധിക്കും?', ആ മൊബൈൽ കണ്ടെത്തണമെന്നും നടൻ
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമഘട്ട വിചാരണ പുരോഗമിക്കുകയാണ്. കേസിൽ എത്രയും പെട്ടെന്ന് വിധി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ ഇപ്പോഴിതാ കേസിലെ പ്രതിയായ ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപിന്റെ വാദം. കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും കോടതിയിൽ ദിലീപ് വാദിച്ചു.

എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു. കേസ് പല ആവർത്തി മാറ്റിവെച്ചെന്നത് കോടതി നിരീക്ഷിച്ചു. അന്തിമ വാദം കേള്‍ക്കലിനായി കേസ് ഏപ്രില്‍ 7 ലേക്ക് മാറ്റിവെച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്.
ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും , രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications