ദിലീപ് അല്ല, ഞാനാണ് വേണ്ടെന്ന് വെച്ചത്: ദിലീപിന് ഔദ്യോഗികമായി തന്നെ മെസേജ് അയച്ചു: ബാലചന്ദ്രകുമാർ
കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാക്കിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന വ്യക്തിയാണ് ബാലചന്ദ്രകുമാർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി വിധിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയിള്ളു. അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന വിചാരണ ഉടന്‍ പൂർത്തിയാക്കി കോടതി കേസില്‍ വിധി പറയും. ഇതിന് മുന്നോടിയായി ബാലചന്ദ്രകുമാർ, മഞ്ജുവാര്യർ തുടങ്ങിയ പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
അസുഖ ബാധിതനായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ദിലീപിനോട് യാതൊരു വ്യക്തിവിരോധവും ഉണ്ടായതുകൊണ്ടല്ല ഈ കേസിലെ പ്രധാന സാക്ഷിയായി താന്‍ മാറിയതെന്നാണ് ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നത്. മലയാളി വാർത്തയെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനോട് എനിക്ക് വ്യക്തിവിരോധം ഇല്ല
ദിലീപിനോട് എനിക്ക് യാതൊരു വ്യക്തി വിരോധവും ഇല്ല. അങ്ങനെയുണ്ടെന്ന് ആരോപിക്കുന്നവരാണ് എനിക്ക് അദ്ദേഹത്തോട് എന്ത് വിരോധമാണുള്ളതെന്ന് വ്യക്തമാക്കേണ്ടത്. സിനിമക്ക് വേണ്ടി അദ്ദേഹത്തിന്റെ പുറകെ നടന്നിട്ടില്ല. ദിലീപും ഞാനും ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. വർഷങ്ങളെടുത്ത് അതിന്റെ ജോലികള്‍ മുന്നോട്ട് പോയെന്നും ബാലചന്ദ്രകുമാർ പറയുന്നു.

റാഫിയായിരുന്നു എനിക്ക് വേണ്ടി തിരക്കഥ
കേരളത്തിലെ ഏറ്റവും വലിയ തിരക്കഥാകൃത്തായ റാഫിയായിരുന്നു എനിക്ക് വേണ്ടി തിരക്കഥ എഴുതിയത്. റാഫി പത്രക്കാരോട് പറഞ്ഞ കാര്യം 'വളരെ മനോഹരമായ ഒരു തിരക്കഥയായിരുന്നു, ബാലചന്ദ്രകുമാർ ഈ സിനിമ വേണ്ടെന്ന് വെച്ചു' എന്നായിരുന്നു. അദ്ദേഹം ഇക്കാര്യം പൊലീസിന് മുന്നില്‍ മൊഴികൊടുക്കുകയും ചെയ്തിരുന്നു. റാഫി പറഞ്ഞത് കള്ളമാണോ. ഈ സിനിമ വേണ്ടെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയതാണ്.

സിനിമക്ക് വേണ്ടി വർഷങ്ങളായി പണിയെടുത്തു
സിനിമക്ക് വേണ്ടി വർഷങ്ങളായി പണിയെടുത്തു. പിന്നീട് കോവിഡ് വന്നു. സ്വഭാവികമായും നമ്മളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഒരു ദിലീപ് സിനിമ ഇപ്പോള്‍ വേണ്ട, ഒരു ചെറിയ സിനിമ ചെയ്തുകളയാം എന്നതിലേക്ക് എത്തിച്ചത്. എന്നിലുണ്ടായ മാറ്റമാണ് ആ സിനിമ വേണ്ടെന്ന വെക്കാന്‍ ഇടയാക്കിയത്. എനിക്ക് വേണമെങ്കില്‍ പുള്ളിയുടെ കൂടെ തന്നെ നിന്ന് ആ സിനിമ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ദിലീപ് എന്നെ വേണ്ടെന്ന് വെച്ചതല്ല
സിനിമ വേണ്ടായെന്ന് ഞാന്‍ വെച്ചതാണ്, അല്ലാതെ ദിലീപ് എന്നെ വേണ്ടെന്ന് വെച്ചതല്ല. ഒരു സ്ഥലത്തും ദിലീപ് എന്നെ വേണ്ടെന്ന് വെച്ചതിന് തെളിവില്ല. ദിലീപിനെ ഞാന്‍ ഔദ്യോഗികമായി മെസെജ് ചെയ്തിട്ടാണ് ഞാന്‍ ആ സിനിമയില്‍ നിന്ന് പിന്മാറിയത്. കരാർ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു ഈ സംഭവം.

റാഫി സർ പൊലീസിന് മൊഴിയായി
ആ സമയത്ത് സമവായത്തിന് വേണ്ടി അദ്ദേഹം വീട്ടിലേക്ക് ആളെ അയച്ചിരുന്നു. എന്നിട്ടും വേണ്ടെന്ന് വെച്ചു. റാഫി സാറിനോട് കാര്യം പറഞ്ഞപ്പോള്‍ സിനിമ ചെയ്യാന്‍ അദ്ദേഹം ഒരുപാട് നിർബന്ധിച്ചു. അദ്ദേഹത്തോടും ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. അതാണ് റാഫി സർ പൊലീസിന് മൊഴിയായി നല്കിയത്.

ഈ സിനിമയ്ക്ക് ശേഷം ദിലീപ്
ഈ സിനിമയ്ക്ക് ശേഷം ദിലീപ് അദ്ദേഹത്തിന്റെ തിരക്കുകളിലേക്കും ഞാന്‍ എന്റെ സിനിമയുടെ വർക്കുകളിലേക്കും കടന്നു. ആ ഒരു സമയത്താണ് ഈ വിഷയങ്ങള്‍ തുറന്ന് പറയണമെന്ന് എനിക്ക് തോന്നിയത്. കൂടെയിരുന്ന് ചതിക്കാന്‍ പാടില്ലാലോ. അദ്ദേഹത്തോട് സിനിമ ചെയ്യില്ലെന്ന് പറഞ്ഞതിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications