ദിലീപിന് കുരുക്ക്;നിർണായക റിപ്പോർട്ടുമായി ക്രൈംബ്രാഞ്ച് കോടതിയിൽ..കേസിൽ കൂടുതൽ പ്രതികൾ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി പത്ത് ദിവസങ്ങളാണ് ശേഷിക്കുന്നത്. ഏപ്രിൽ 15 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ ഇനിയും കൂടുതലെ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നടൻ ദിലീപിന്റെ ഭാര്യ കാവ്യ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
നാണം കുണുങ്ങിയായ വധു? ഇത് ചുമ്മാ ചില്ലെന്ന് റിമ കല്ലിങ്കൽ..എജ്ജാതി ലുക്ക്!! വൈറൽ ഫോട്ടോസ് കാണാം
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇതുവരെ കണ്ടെത്തിയ മുഴുവൻ തെളിവുകളും ഉൾപ്പെടെ വിശദമാക്കിയുള്ളതാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാം

വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഒരാഴ്ചയ്ക്കകം വിധി പറയാനിരിക്കുകയാണ് ഹൈക്കോടതി. കേസ് റദ്ദാക്കുകയോ സി ബി ഐയ്ക്ക് വിടുകയോ ചെയ്യണമെന്നതാണ് ദിലീപിന്റെ ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുണ്ടാക്കലാണ് വധഗൂഢാലോചന കേസിന്റെ ലക്ഷ്യമെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും സി ബി അന്വേഷണം വേണ്ടെന്നുമുള്ള ശക്തമായ നിലപാടായിരുന്നു പ്രോസിക്യൂഷൻ സ്വീകരിച്ചത്.

അതേസമയം കേസ് സി ബി ഐയ്ക്ക് കൈമാറിയേക്കുന്ന സാഹചര്യം ഉണ്ടായാൽ കോടതിയിൽ വിവരങ്ങൾ പൂർണമായും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ അഭിഭാഷകരുടെ പങ്ക് ഉൾപ്പെടെ വിശദീകരിച്ച് കൊണ്ടാണ് റിപ്പോർട്ട്.

കേസിൽ അഭിഭാഷകർക്കെതിരെ തുടക്കത്തിൽ തന്നെ ആരോപണം ഉയർന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും അഭിഭാഷകർ കൂട്ടുനിന്നുവെന്നായിരുന്നു ആരോപണം. അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിതയും രംഗത്തെത്തിയിരുന്നു.

അതേസമയം കേസിൽ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ച് കൊണ്ടാണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല. തെളിവ് നശിപ്പിക്കാൻ ഏത് രീതിയിലാണ് അഭിഭാഷകർ ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന കൂടുതൽ പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിനേയും പ്രതി ചേർത്തിട്ടുണ്ട്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോണിലെ വിവരങ്ങൾ ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം നീക്കം ചെയ്തിരുവെന്ന് സായ് ശങ്കർ പോലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ദിലീപിന്റെ ഫോണിൽ നിന്നും അതീവ രഹസ്യ സ്വഭാവമുള്ള കോടതി രേഖകൾ നീക്കം ചെയ്തതായും സായ് ശങ്കർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപും കൂട്ടു പ്രതികളും കണ്ടിരുന്നതായി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭാഷണത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നതായുള്ള സംഭാഷണമാണ് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നതെന്നാണ് റിപ്പോർട്ടർ ചാനൽ വാർത്തയിൽ വ്യക്തമാക്കുന്നത്. അതിനിടെ ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകള്‍ നീക്കാന്‍ മുംബൈയിലെ ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയ മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വിന്‍സെന്റ് ചൊവ്വല്ലൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. താനാണ് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയതെന്ന് വിൻസെന്റ് ചൊവ്വല്ലൂർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

അതേസമയം വരും ദിവസങ്ങളിൽ അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ അന്വേഷണം ഏപ്രിൽ 15 നകം പൂർത്തിയായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടരന്വേഷണത്തിന് കൂടുതൽ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications