'ദിലീപ് ചതിച്ചു..കാമുകിക്ക് വാക്ക് കൊടുത്തത് കൊണ്ടാണ് ചില കാര്യങ്ങൾ നടിയോട് ചെയ്യാതിരുന്നത്';പൾസർ സുനി
ദിലീപിനെ താൻ അല്ല തന്നെ ദിലീപാണ് ചതിച്ചതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനി. നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിനെ തന്നെ നായകനാക്കി ഒരു സിനിമ പിടിക്കലായിരുന്നു ലക്ഷ്യമെന്നും കാമുകിക്ക് വാക്ക് കൊടുത്തതിനാലാണ് അതിജീവിതയെ 'ചില കാര്യങ്ങൾ ചെയ്യാതിരുന്നതെന്നും റിപ്പോർട്ടർ ചാനലിൽ നടത്തിയ വെളിപ്പെടുത്തലിൽ സുനി പറഞ്ഞു.
അതേസമയം സ്വന്തം താത്പര്യ പ്രകാരമല്ല അയാൾ ഇക്കാര്യങ്ങൾ ചെയ്തത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അഡ്വ ടിബി മിനി പ്രതികരിച്ചു. സുനിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവർ.

'ദിലീപിനെ ചതിക്കുന്ന തരത്തിലൊരു പ്രതികരണവും പൾസർ സുനി പറഞ്ഞിട്ടില്ല. അതേസമയം പ്രോസിക്യൂഷന് ഗുണകരമായ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരു ക്വട്ടേഷൻ എടുത്തയാൾ അവസാന നിമിഷം വരെ ആ ക്വട്ടേഷൻ കൊടുത്തയാളോട് കാണിക്കേണ്ട ക്രെഡിബിളിറ്റി സൂക്ഷിച്ചുവെന്നാണ് എനിക്ക് തോന്നിയത്. അയാൾ ചെയ്ത തെറ്റ് അങ്ങേയറ്റം മോശമായ കാര്യമാണ്. പക്ഷെ ഇവരെ സംബന്ധിച്ച് ഇതൊക്കെ ചെറിയ കാര്യമായിരിക്കും.
അയാൾ എന്തുകൊണ്ട് അതിജീവിതയെ കൊന്നില്ല, അവർക്ക് ഇറങ്ങേണ്ടിടത്ത് കൊണ്ടുവിട്ടു, അതിന്റെ അടിസ്ഥാനം ഇതിന് മുൻപ് ഇക്കൂട്ടർ സിനിമ മേഖലയിലെ പല സ്ത്രീകളോടും ഇങ്ങനെ കാണിച്ചിട്ടുണ്ട്. അവരാരും പരാതി നൽകിയിട്ടില്ല. ഇതും പരാതിയില്ലാതെ പോകുമെന്ന് കരുതി കാണും. അതായിരിക്കും ജീവൻ അപായപ്പെടുത്താതിരുന്നത്', ടിബി മിനി പറഞ്ഞു.
താൻ കാമുകിക്ക് വാക്കുകൊടുത്തത് കൊണ്ടാണ് മറ്റ് ചില കാര്യങ്ങൾ അതിജീവിതയോട് ചെയ്യാതിരുന്നതെന്ന് പൾസർ സുനി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവതാരകനായ അരുൺ കുമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടിയപ്പോൾ സ്വന്തം താത്പര്യപ്രകാരമല്ല അയാൾ ഇത് ചെയ്തത് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് മിനി പറഞ്ഞു. 'ക്വട്ടേഷൻ നടപ്പിലാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം, അല്ലാതെ ഒരു സ്ത്രീയോടുള്ള സ്വന്തം ലൈംഗിക താത്പര്യത്തിന്റെ പുറത്തല്ല അയാൾ അത് ചെയ്തത്.
വഴങ്ങുന്ന രീതിയിൽ അഭിനയിക്കണം, ഇല്ലെങ്കിൽ അടുത്തുള്ള ഫ്ലാറ്റിൽ ആളെ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കൂട്ടബലാത്സംഗം ചെയ്യുമെന്നുമാണ് പൾസർ സുനി അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. ആ പെൺകുട്ടി എരന്ന് പറയുന്നുണ്ട് വെറുതെ വിടണമെന്ന്, എന്ത് ക്രൂരതയാണ് അവളോട് ചെയ്തത്', ടിബി മിനി പ്രതികരിച്ചു.
അതേസമയം ബലാത്സംഗത്തിനും ക്വട്ടേഷൻ എന്നത് എന്തൊരു ഗതികേടാണെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. ' പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിപ്പോയി, പക്ഷെ പറഞ്ഞ കാര്യങ്ങൾ പകൽപോലെ എല്ലാവർക്കും അറിയുന്നതാണ്. മറ്റ് കുറ്റകൃത്യങ്ങൾക്ക് ക്വട്ടേഷൻ ഉണ്ടെന്ന് അറിയാം, എന്നാൽ ബലാത്സംഗത്തിനും ക്വട്ടേഷൻ എന്നത് അത്ഭുതപ്പെടുത്തുന്നു. ഒന്നര കോടിക്കാണ് ക്വട്ടേഷൻ നൽകിയിരിക്കുന്നത്. വളരെ മോശപ്പെട്ട മനുഷ്യന് അതൊരു ചെറിയ സംഖ്യ അല്ല.
കേസിലെ ഏറ്റവും നിർണായക തെളിവായ മെമ്മറി കാർഡ് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആ മെമ്മറി കാർഡ് നശിപ്പിച്ചിട്ടില്ല ആരുടേയോ കൈയ്യിൽ ഉണ്ടെന്നാണ് സുനി പറയുന്നത്. അതുകണ്ടെത്തേണ്ട ചുമതല കേരളത്തിലെ പോലീസിനും ഭരണസംവിധാനത്തിനുമാണ്. എത്രയും പെട്ടെന്ന് പൾസർ സുനിയെ കസ്റ്റഡിയിലെടുത്ത് അയാൾക്ക് വേണ്ട സുരക്ഷ ഒരുക്കി , അദ്ദേഹത്തെ കൊണ്ട് യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് അയാളെ കൊണ്ട് പറയിപ്പിക്കണം. അന്വേഷണ ഏജൻസികൾ നിശബ്ദരായിരിക്കരുത്, ഏറ്റവും ക്രീയാത്മകമായി ഇടപെടണം. ദിലീപിന് വേണ്ടി വാദിച്ചിരുന്നവർക്ക് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. അതിജീവിതയോട് എനിക്ക് നന്ദിയുള്ളത്. ഇത്രയും വലിയൊരു കുറ്റകൃത്യത്തെ കുറിച്ച് പരാതിയുമായി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചതാണ്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീ യാതൊരു തെറ്റും ചെയ്തിട്ടില്ല. സ്ത്രീയുടെ മാനത്തിന്റെ പേര് പറഞ്ഞ് കുറ്റവാളികൾ രക്ഷപ്പെടുകയാണ്', കുസുമം പറഞ്ഞു.












Click it and Unblock the Notifications