'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര
സിനിമ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് അടിവരയിട്ട് പറയുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമയില്‍ താരങ്ങള്‍ക്ക് മാത്രമല്ല, ലഹരി ലഭിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നു. ലഹരി ഉപയോഗിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.
അത്യാവശ്യം സിനിമകളിലൊക്കെ അഭിനയിച്ച് തന്റേതായ കരിയർ കണ്ടെത്തി വരുന്ന സമയത്താണ് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അസഭ്യവർഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഒരു എഫ് എം റേഡിയോക്ക് കൊടുത്ത അഭിമുഖത്തില്‍ മാത്രമാണ് ശ്രീനാഥ് ഭാസി അസഭ്യ വർഷങ്ങള്‍ നടത്തുന്നത് കേള്‍ക്കാന്‍ സാധിക്കുന്നത്. യൂട്യൂബ് ചാനലിലെ അഭിമുഖം നടത്തിയ പെണ്‍കുട്ടിയോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. അത് അവർ തന്നെ പടച്ചുണ്ടാക്കി വിട്ടതാണോ അതോ, ശ്രീനാഥ് ഭാസി അങ്ങനെ പറഞ്ഞോ എന്നൊന്നും അറിയില്ല. അക്കാര്യമൊക്കെ പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടാതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വളരെ നേരത്ത തന്നെ പറഞ്ഞതാണ്. അതോടൊപ്പം ശ്രീനാഥ് ഭാസിയെ വിലക്കിയത് ശരിയല്ലെന്ന് ആദ്യം തന്നെ പറഞ്ഞത് ഈ ചാനലാണ്. അതിന് തൊട്ടുമുന്‍പുള്ള ദിവസം കൈരളി ടിവിയിലെ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ല ശ്രീനാഥ് ഭാസി ഇതൊന്നും പറഞ്ഞതല്ലെന്നായിരുന്നു ഞാന്‍ പ്രധാനമായും പറഞ്ഞത്.

ആ വിഷയത്തില്‍ ശ്രീനാഥ് ഭാസിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ജനങ്ങള്‍ ശ്രദ്ധിക്കുന്ന ആള്‍ എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ന്യായീകരണവും ഇല്ല. എന്നിരുന്നാലും സിനിമയുമായി ബന്ധമില്ലാത്ത മറ്റൊരു സ്ഥലത്ത് അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് വിലക്കുമായി പോവുന്നത് ശരിയല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് തന്നെയാണ് ഇപ്പോള്‍ മമ്മൂട്ടിയും പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എന്നാല്‍ ഒരു കാര്യം മമ്മൂട്ടിയോട് ചോദിക്കാനുണ്ട്. ദിലീപ് ക്വട്ടേഷന്‍ കൊടുത്ത് ഒരു നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചുവെന്ന ആ കേസില്‍ കുറേയേറെ വാദപ്രതിവാദങ്ങളും പരസ്യ സംവാദങ്ങളുമൊക്കെ നടക്കുന്ന സമയത്ത് അമ്മ (a.m.m.a) എന്ന സംഘടന ദിലീപിനെ അവിടെ നിന്ന് പുറത്താക്കാതിരുന്നതൊക്കെ ചർച്ചയായതാണ്.

അന്നൊന്നും ആരും മിണ്ടിയിരുന്നില്ല. അതിന് ശേഷമാണ് വിജയ് ബാബുവിന്റെ വിഷയവും വരുന്നത്. വിജയ് ബാബുവിനെ പുറത്താക്കണം എന്ന് പറഞ്ഞ നാല് നടികളെ അവിടെ നിന്ന് പുറത്താക്കി, അല്ലെങ്കില്‍ അവർ പുറത്ത് പോയി. ഇതൊക്കെ താരസംഘടനയില്‍ സംഭവിച്ചതാണ്. അതിന് ശേഷമാണ് ശ്രീനാഥ് ഭാസിയുടെ വിഷയം. അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത് മമ്മൂക്കയാണെന്നാണ് വാർത്ത.

മലയാള സിനിമകളുടെ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗിക്കുന്നു. അവിടെയുള്ള കാരവനുകളിലും മറ്റും പൊലീസ് അന്വേഷണം വേണം എന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യം അതിനെ എതിർത്തത് ഇവിടുത്തെ സിനിമാക്കാർ തന്നെയാണ്. എന്തിനാണ് എതിർത്തത് എന്ന് ചോദിക്കുമ്പോള്‍ പൊലീസ് ലൊക്കേഷനില്‍ കയറി നിരങ്ങും എന്നാണ് പറഞ്ഞത്

നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളിലും കയറിച്ചെന്ന് കേസ് അന്വേഷിക്കാനും കേസെടുക്കാനുള്ള അധികാരം പൊലീസിനും നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കുമുണ്ട്. സിനിമ ലൊക്കേഷനില്‍ മാത്രം ഈ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് പറയണ്ടേ. അതിനെതിരെക്കൂടി മമ്മൂട്ടി ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.












Click it and Unblock the Notifications