'പൾസർ സുനിയെ അറിയില്ലെന്ന് ഉറപ്പിച്ച് പറയണം'; അനൂപും അഭിഭാഷകനും തമ്മിലുള്ള ശബ്ദരേഖ
കൊച്ചി; നടൻ ദിലീപിന് വലിയ തിരിച്ചടിയാണ് ഇന്ന് കോടതിയിൽ നിന്നും നേരിട്ടത്. വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദ് ചെയ്യണമെന്ന ദിലീപിന്റെ ഹർജിയിലും നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന ഹർജിയിലുമാണ് നടനെതിരായി കോടതി ഉത്തരവിറക്കിയത്. വധഗൂഢാലോചന കേസ് റദ്ദ് ചെയ്യില്ലെന്ന് വ്യക്തമാക്കിയ കോടതി തുടരന്വേഷണത്തിനായി ഇന്ന് ഒരു മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.

സാക്ഷികളെ സ്വാധീനിക്കാൻ പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായ ഇടപടെലുകൾ ഉൾപ്പെടെയുള്ള തെളിവുകളായിരുന്നു കേസുകളിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണവും അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ നടന്നതായി നേരത്തേ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ശബ്ദ രേഖകളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ അറിയില്ലെന്ന് ഉറപ്പിച്ച് പറയണം എന്ന് അനൂപിനോട് അഭിഭാഷകൻ നിർദ്ദേശിക്കുന്ന ഭാഗങ്ങൾ ശബ്ദദ രേഖയിൽ ഉണ്ട്.

അയാളുമായി എനിക്ക് നേരിട്ട് പരിചയമില്ല. അയാളെപറ്റി ഞാന്‍ കേള്‍ക്കുന്നതും, അയാളെ ടിവിയില്‍ കാണുന്നതും ഈ കേസിന്റെ സംഭവത്തിന് ശേഷമാണെന്നാണ് അനൂപ് പറയുന്നത്. അതിന് മുൻപ് നിങ്ങൾ പൾസർ സുനിയെ കണ്ടിട്ടില്ലേയെന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ ഇല്ലെന്ന് അനൂപ് പറയുന്നുണ്ട്. അത് നമ്മൾ ഉറപ്പിച്ച് പറയണം എന്നാണ് അഭിഭാഷകൻ പറയുന്നത്.

ഇതിന് പുറമെ സൗണ്ട് തോമ എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയെന്ന വെളിപ്പെടുത്തലുകളെ സംബന്ധിച്ചും അപ്പുണ്ണിയുമായുള്ള അടുപ്പം, വിഷ്ണു വിട്ടില്‍ വരുന്നതിനെ കുറിച്ച് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോയിൽ പറയുന്നത്. വിഷ്ണുവുമായി ബന്ധപ്പെട്ട വിഷയം പരാമര്‍ശിക്കേണ്ടതില്ലെന്നും അത് സാറുമായി സംസാരിച്ച ശേഷം മതിയെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഇതുകൂടാതെ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല'എന്നായിരുന്നു അനൂപിന്റെ ആദ്യ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കൂടാതെ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന എന്നത് സംബന്ധിച്ച് മൊഴി നൽകേണ്ടതിനെ കുറിച്ചും ദിലീപ് അഭിഭാഷകനോട് പറയുന്നുണ്ട്. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്നാണ് ശബ്ദ രേഖയിൽ ഉള്ളത്.
Recommended Video

അതിനിടെ മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങാനുണ്ടായ കാര്യങ്ങൾ സംബന്ധിച്ച് അനൂപിന്റേതായുള്ള ശബ്ദ രേഖയും പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവും ദിലീപും തമ്മില്‍ ആദ്യമായി വഴക്കുണ്ടാകുന്നതെന്നാണ് ദിലീപ് പറയുന്നത്. മാധ്യമങ്ങളിലൂടെയാണ് മഞ്ജു വാര്യർ ഗുരുവായൂരിൽ നൃത്തം ചെയ്യുന്നതിനെ കുറിച്ച് ദിലീപ് അറിഞ്ഞതെന്നാണ് അനൂപ് ശബ്ദരേഖയിൽ പറയുന്നത്. ഡാൻസിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ല അവസരങ്ങൾ ലഭിച്ചാൽ പെർഫോം ചെയ്യുമെന്ന് പറഞ്ഞതായും ഇത് സംബന്ധിച്ച് സംസാരം ഉണ്ടായെന്നും തർക്കത്തിന് കാരണമായെന്നും അനൂപ് പറയുന്നുണ്ട്.












Click it and Unblock the Notifications