ജഡ്ജ് പിൻമാറിയിട്ടും ഹർജി അതേ ബെഞ്ചിൽ; അതിജീവിത വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജ് കൗസർ എടപ്പഗത്ത് സ്വമേധയാ പിൻമാറിയിട്ടും ഹർജി അതേ ബെഞ്ചിൽ നിന്ന് മാറ്റാത്ത നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. ജഡ്ജി പിൻമാറിയിട്ടും ബെഞ്ചിൽ നിന്ന് അസി. രജിസ്ട്രാര്‍ ഹര്‍ജി മാറ്റിയിട്ടില്ല. ഇതിനെതിരെയാണ് അതിജീവിതയുടെ പുതിയ നീക്കം.
ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ന് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറിയത്. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. അന്ന് സംശയത്തിന്റെ നിഴലിൽ നിന്ന വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിൽ നടി കാവ്യ മാധവനേയും അഭിഭാഷകരേയും പ്രതി ചേർക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ നീക്കം പോലീസ് ഉപേക്ഷിച്ചുവെന്നാണ് വിവരം. ഇതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമാണ്. ഇതിനിടയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ, ദിലീപുമായി അവിശുദ്ധ ബന്ധം, അന്വേഷണം അട്ടിമറിക്കുന്നു
നടന് ദിലീപിന് ഭരണ മുന്നണി അംഗങ്ങളുമായി ബന്ധമുണ്ടെന്നും ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിജീവത പരാതിയിൽ ആരോപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.
2020 ജനുവരി 29 ന് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചുവെന്നും എന്നാല്‍ കോടതി രജിസ്റ്ററില്‍ എഫ്എസ്എല് ഡയറക്ടറുടെ കത്ത് ജഡ്ജി 'എന്‍ട്രി' ചെയ്തില്ലെന്നും കത്തിൽ അതിജീവിത പറയുന്നുണ്ട്. എഫ് എസ് എൽ ഡയറക്ടര്‍ ഹാഷ് വാല്യു മാറിയ കാര്യം അറിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനെയും കത്ത് ഇന്‍ഡെക്സ് സെക്ഷനിലെ ക്ലാര്‍ക്കിനേയും അറിയിച്ചില്ലെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.