നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ നീക്കവുമായി പൾസർ സുനി ഹൈക്കോടതിയിൽ , റിപ്പോർട്ട് തേടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജനവരി 31 നകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. എന്നാൽ കേസിൽ ഇനിയും പലരുടേയും സാക്ഷി വിസ്താരം ബാക്കി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിചരാണ കോടതി. അതേസമയം വിചാരണ വൈകുന്ന സാഹചര്യത്തിൽ കേസിൽ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി.

നടി കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതി
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് പൾസർ സുനി. കേസിലെ നാലാം പ്രതിയായ വിജീഷ് കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതനായിരുന്നു.ഇതിന് തൊട്ട് പിന്നാലെ തനിക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഞ്ച് വർഷമായി താൻ വിചാരണ തടവുകാരനായി തുടരുകയാണെന്നും ഇനിയും ജാമ്യം അനുവദിക്കാതിരിക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ജാമ്യ ഹർജിയിൽ സുനി ചൂണ്ടിക്കാട്ടിയത്.

ജാമ്യം അനുവദിക്കുന്നതിനെതിരെ
എന്നാൽ സുനിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ അന്ന് കടുത്ത എതിർപ്പായിരുന്നു സംസ്ഥാന സർക്കാർ ഉയർത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സുനിയെന്നും മറ്റ് പ്രതികൾക്ക് അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കാൻ ആകില്ലെന്നുമായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചിരുന്നു.

സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു
ഇതോടെ സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പോലീസും കോടതിയിൽ നൽകിയ മൊഴിയിൽ അതിജീവിതയും ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രൂീം കോടതി വ്യക്തമാക്കിയത്. എന്നാൽ വിചാരണ നീണ്ടുപോയാൽ ജാമ്യത്തിനായി വീണ്ടും സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു. അന്ന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജയിലിൽ കടുത്ത മാനസിക അസ്വസ്ഥതയായിരുന്നു സുനി പ്രകടിപ്പിച്ചത്. തുടർന്ന് ഇയാളെ തൃശ്ശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.

കേസിന്റെ വിചാരണ പൂർത്തിയാക്കാൻ
അതേസമയം ഇപ്പോൾ കേസിൽ സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചത് കണക്കിലെടുത്ത് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പൾസർ സുനി. ജാമ്യാപേക്ഷയിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് അറിയിക്കണമെന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.

ദിലീപിന്റെ അറസ്റ്റോടെയാണ്
2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറിൽ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലുള്ള യാത്രയ്ക്കിടെയായിരുന്നു നടിയെ പൾസർ സുനി ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചത്. സംഭവത്തിൽ ആദ്യം നടിയുടെ വാഹനം ഓടിച്ചിരുന്നന മാർട്ടിനായിരുന്നു ആദ്യം അറസ്റ്റിലായത്. പിന്നീട് പൾസർ സുനിയും വിജീഷും അറസ്റ്റിലായി. ദിലീപിന്റെ അറസ്റ്റോടെയാണ് കേസിൽ വഴിതിരിവുണ്ടായത്.

മഞ്ജു വാര്യരും കോടതിയിലേക്ക്
അതേസമയം കേസ് രണ്ടാം ഘട്ട വിസ്താരത്തിലേക്ക് കടന്നിരിക്കുകയാണ്. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള 20 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ആദ്യ ഘട്ടത്തിൽ വിസ്തരിച്ചിരുന്ന മഞ്ജു അടക്കമുള്ള മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദിലീപിന്റെ ഹര്ജി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു കോടതി.

ബാലചന്ദ്രകുമാറിന്റെ വൃക്ക തകരാറായി ചികിത്സയിൽ
അതേസമയം കേസിന്റെ തുടരന്വേഷണത്തിന് വഴിവെച്ച സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരവും പൂർത്തിയാക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കിയിരുന്നു. നിലവിൽ വൃക്ക തകരിലായതിനാൽ ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. അതിനാൽ തുടർ നടപടികൾ തിരുവവന്തപുരം കോടതിയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് കൊണ്ട് പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications