നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് ജാമ്യത്തിന് വേണ്ടി പള്‍സര്‍ സുനി പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ വിചാരണ നടപടികള്‍ നീണ്ട് പോകുന്നത് കാരണം ജാമ്യം അനുവദിക്കണം എന്നാണ് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിന്റെ വിചാരണ തീര്‍ക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണ ഈ സമയ പരിധി നീട്ടി നല്‍കുകയുണ്ടായി. ഈ മാസം ഏപ്രില്‍ 15നുളളില്‍ കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ വിചാരണ വീണ്ടും നീളും.

ഇക്കാര്യമാണ് പള്‍സര്‍ സുനി ജാമ്യത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കിടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുളളവര്‍ ജാമ്യം നേടി പുറത്തിറങ്ങി. കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതും പള്‍സര്‍ സുനിയുടെ ഹര്‍ജിയില്‍ പറയുന്നു.

കേസിലെ നാലാം പ്രതിയായ വിജീഷിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിക്കുമ്പോള്‍ കാറില്‍ പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന പ്രതിയാണ് വിജീ്ഷ്. കേസിന്റെ വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിജീഷും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇത് കോടതി അനുവദിച്ചു. ഇതോടെ പ്രതികളില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്നത് പള്‍സര്‍ സുനി മാത്രമാണ്.

പള്‍സര്‍ സുനി ജാമ്യത്തിനായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജയിലില്‍ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നു എന്നാരോപിച്ചായിരുന്നു ജാമ്യത്തിനായുളള പള്‍സര്‍ സുനിയുടെ നീക്കം. എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി അപേക്ഷ തളളുകയായിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.












Click it and Unblock the Notifications