പൊലീസ് നാടകമാണോ ഇത്?, ദിലീപിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്; രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ അഭിഭാഷകരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് വ്യക്തമാവുന്നതെന്ന് രാഹുല്‍ ഈശ്വർ.
പൊലീസും സായി ശങ്കറും ചേർന്ന് ദിലീപിനേയും അദ്ദേഹത്തിന്റെ അഭിഭാഷകരേയും കുടുക്കാന്‍ ശ്രമിക്കുന്ന നാടകമാണ് ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

പൊലീസുകാരും അഭിഭാഷകരും തമ്മില്‍ ഏതെങ്കിലും രീതിയില്‍ ഏറ്റുമുട്ടുന്ന തരത്തിലുള്ള ബന്ധമുണ്ടാവുകയോ, ആരുടേയെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസുകള്‍ റെയിഡ് ചെയ്യുന്ന രീതിയോ തുടങ്ങിയാല്‍ അത് വളരെ അനാരോഗ്യകരമായ സാഹചര്യത്തിലേക്ക് പോവുമെന്ന ആശങ്ക അഭിഭാഷകർക്കിടയിലുണ്ടായാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല. പരസ്പരം ആരോഗ്യകരമായ റിലേഷന്‍ വേണ്ടവരാണ് പൊലീസും അഭിഭാഷകരുമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

സായിശങ്കറും ബാലചന്ദ്രകുമാറുമെല്ലാം ആരോപിക്കുന്നത് ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റാരുടെയൊക്കെയോ കയ്യിലാണെന്നാണ്. ഈ ആരോപണം ഒരു തന്ത്രത്തിന്റ പേരില്‍ ചെയ്യുന്നതാണോയെന്ന് ആർക്കറിയാം. താല്‍പര്യമില്ലാത്തവരെ കുടുക്കാന്‍ പൊലീസ് ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സംശയം പൊതുസമൂഹത്തിന് പണ്ട് മുതല്‍ തന്നേയുണ്ട്.

ബാലചന്ദ്രകുമാറിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ എല്ലാം ദിലീപിന്റെ സഹോദരന്റെ കൈവശമിരിക്കുന്നുവെന്നും സായി ശങ്കറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ദിലീപിന്റ അഭിഭാഷകരുടെ അടുത്തിരിക്കുന്നുവെന്നുമാണ് പറയുന്നത്. ഇതില്‍ വിശ്വാസ്യതയുടെ കുറവുണ്ട്. അഭിഭാഷകരുടെ ഓഫീസുകള്‍ റെയിഡ് നടത്തി അതിലൂടെ ദിലീപിലേക്ക് എത്താനുള്ള പാലം പൊലീസുകാരും ഇവരും കൂടി ചേർന്ന് നടത്തുന്ന ഇടപാടും നാടകവുമാണോയെന്ന് ആർക്കറിയാം.

നമ്മുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ എല്ലാം തെറ്റാണെന്ന് പറയുന്നതില്‍ അർത്ഥമില്ല. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഇടതുപക്ഷ സർക്കാറിന്റെയും മുഖ്യമന്ത്രിയുടേയും സമീപനം എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം അടക്കം അവിടെ ഇരിക്കുമ്പോള്‍ നിയമവിദഗ്ധർ ഇത്തരമൊരു നിലപാട് സ്വീകരിച്ചെങ്കില്‍ ദിലീപിന്റെയോ ദിലീപിന്റ അഭിഭാഷകരുടേയോ ഭാഗത്ത് തെറ്റ് കുറവാണെന്നല്ലേ സാധാരണക്കാർ മനസ്സിലാക്കേണ്ടത്.

പിണറായി വിജയന്റെ സി പി എമ്മിന്റെ, എന്തിന് ജയരാജനെപ്പോലേയുള്ള മുതിർന്ന നേതാക്കള്‍ പുഴുക്കുത്ത് എന്ന വാക്കുപയോഗിച്ച് പോലും ഒരു ജഡ്ജിയെ വിമർശിക്കുകയുണ്ടായി. അവരൊരു ഇടതുപക്ഷക്കാരിയാണെന്നുള്ളത് മറ്റൊരു കാര്യം. അഭിഭാഷകർക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് നിയമോപദേശമെങ്കില്‍ അത് ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്തുള്ള ന്യായമാണെന്നാണ് മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും കാര്യത്തില്‍ കേസെടുക്കണമെങ്കില്‍ മെറിറ്റും ഗ്രാവിറ്റിയും വേണം. അതില്ലായെന്ന് അവർ കാണുകയാണെങ്കില്‍ അതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് പറയുന്നതില്‍ എത്രമാത്രം അർത്ഥമുണ്ടെന്ന് എനിക്കറിയില്ലെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications