ദിലീപിനെ സഹായിച്ച സായ് ശങ്കർ പഴയ ഹണിട്രാപ് കേസിലെ പ്രതി; അന്ന് അറസ്റ്റ് ചെയ്തതും ബൈജു പൗലോസ്
കൊച്ചി: ദിലീപ് പ്രതിയായ വധുഗൂഡാലോചന കേസില്‍ സായ് ശങ്കറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് കോഴിക്കോട് സ്വദേശിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വേദിയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി ഞെട്ടിച്ച് ഭാവന: നിറഞ്ഞ കയ്യടിയോടെ വരവേറ്റ് സദസ്സ്
കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് സായ് ശങ്കറേയും കേസില്‍ പ്രതിയാക്കിയേക്കും. അതിനിടെ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്ന ആരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സായ് കൃഷ്ണ ആരോപിക്കുന്നത്.

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി പൊലീസ് ഇതേ ദിവസം പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുക്കുകയായിരുന്നു. അവന്യൂ സെന്റര്‍ ഹോട്ടലിൽ നിന്നും ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്.

ദിലിപീന്റെ അഭിഭാഷകന്റെ ഓഫീസിലും ഇതിനിടെ സായ് ശങ്കർ സന്ദർശനം നടത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ദില്ലി സ്വദേശിയായ അഖില്‍ എന്നയാളും സായി ശങ്കറിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തി. ദിലീപ് കോടതിയില്‍ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങലാണ് സായ് ശങ്കർ നശിപ്പിച്ചെതന്നാണ് പ്രധാന കണ്ടെത്തല്‍.

പഴയൊരു ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ വിവാദ നായകനായ സായി ശങ്കർ. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഇയാള്‍ പ്രതിയായിരുന്നത്. അന്ന് ആ കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു അന്ന് ബൈജു പൌലോസ്

അന്നത്തെ കേസിലും സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു തട്ടിപ്പ് നടന്നത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടാംപ്രതിയായിരുന്നു സായ് ശങ്കർ. നാർക്കോട്ടിക് ഉഗ്യോഗസ്ഥന്‍ ചമഞ്ഞ് ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നു. ആ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് ദിലീപ് കേസുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ പഴയ കേസുമായി ബന്ധപ്പെട്ട് നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വ്യക്തിവൈരാഗ്യം വെച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്.

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സായി ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് ഇമെയിൽ മുഖാന്തിരമാണ് സായി ശങ്കർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. നേരിട്ട് ഹാജരാവാന്‍ 10 ദിവസം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സായി ശങ്കറിന്റെ ഭാര്യക്കും ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരുന്നെങ്കിലും അവരും ചോദ്യം ചെയ്യലിന് ഹാജരായില്ല.












Click it and Unblock the Notifications