'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്
മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരില്‍ ഒരാളാണ് സ്മൃതി പരുത്തിക്കാട്. കൈരളിയിലൂടെ ആരംഭിച്ച് ഇന്ത്യാവിഷന്‍, റിപ്പോർട്ടർ, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളില്‍ പ്രവർത്തിച്ച മാധ്യമപ്രവർത്തക ഇന്ന് മീഡിയ വണ്‍ ചാനലിന്റെ മുഖങ്ങളിലൊന്നാണ്. ഇപ്പോഴിതാ മാധ്യമപ്രവർത്തന രംഗത്തേയും തന്റെ വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുകയാണ് സ്മൃതി പരുത്തിക്കാട്.
മമ്മൂട്ടീസ് വേള്‍ഡെന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. നടി ആക്രമിക്കപ്പെട്ട കേസുകളില്‍ ഉള്‍പ്പടെ സ്വീകരിക്കാന്‍ കഴിഞ്ഞ നിലപാടുകളെക്കുറിച്ചും സ്മൃതി അഭിമുഖത്തില്‍ തുറന്ന് പറയുന്നു. മാധ്യമപ്രവർത്തകയുടെ വാക്കുകളിലേക്ക്.

നല്ലൊരു ചർച്ച നടത്തി കഴിഞ്ഞാല്‍ അത് വലിയ സംതൃപ്തി നല്‍കുമെന്നാണ് സ്മൃതി പരുത്തിക്കാട് പറയുന്നത്. അത് രാഷ്ട്രീയ വിഷയങ്ങളാവണം എന്നില്ല. സാമൂഹ്യ വിഷയങ്ങളിലൂന്നിയുള്ള ചർച്ചയുമാവാം അത്. നടി ആക്രമിക്കപ്പെട്ട വിഷയങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. നടി ആക്രമിക്കപ്പെട്ട കേസ് അന്ന് മാതൃഭൂമിയായിരുന്നു അതിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് ഏറ്റെടുത്തിരുന്നതെന്നും സ്മൃതി പരുത്തിക്കാട് പറയുന്നു.

നടിക്ക് ദിലീപ് എന്ന നടനില്‍ നിന്നും പ്രശ്നങ്ങള്‍ ഉണ്ടായി എന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞത് നമ്മളായിരുന്നു. ഒടുവില്‍ അതിലേക്ക് തന്നെ അന്വേഷണം എത്തുകയും ചെയ്തു. ഈ വിധത്തിലൊക്കെ അതിനെ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ അതിന്റെതായ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും നേരിടുന്നുണ്ട്

വേറൊരു സ്ഥലത്ത് ജോലി കിട്ടിയിട്ടായിരുന്നില്ല കൈരളിയില്‍ നിന്നും ഇറങ്ങിയത്. ഒരു മടുപ്പ് ഉണ്ടായിരുന്നു. ആ സമയത്തെ ഒരു അവസ്ഥ വെച്ച് നിർത്താം എന്നു വെച്ച് ഇറങ്ങുകയായിരുന്നു. വേറെ ഒരു സ്ഥലത്ത് ജോലി കിട്ടിയിട്ട് ഇറങ്ങുന്നതും, അതില്ലാതെ ഇറങ്ങി കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരിടത്തേക്ക് കയറുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ, ആ ഗ്യാപ്പ് തനിക്ക് കരിയറില്‍ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആ സാഹചര്യമൊക്കെ ഇപ്പോള്‍ മാറിയെന്നും ഇത്രയും കാലത്തെ മാധ്യമപ്രവർത്തന ജീവിതത്തിലെ നേട്ടങ്ങളേയും കോട്ടങ്ങളേയും കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മാധ്യമപ്രവർത്തക പറയുന്നു.

മാധ്യപ്രവർത്തനം അല്ലാതെ വേറൊന്നും ആഗ്രഹിച്ചിട്ടില്ല. ഒരു പി എസ് സി പരീക്ഷ പോലും എഴുതിയിട്ടില്ല. കൂടെ ഉണ്ടായിരുന്നവരില്‍ ചിലരൊക്കെ അങ്ങനെ പോയിട്ടുണ്ട്. ആ കാലത്തൊന്നും അങ്ങനെ ആലോചിച്ചിട്ടില്ല. ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ചിലസമയത്തൊക്കെ മടുപ്പ് തോന്നും. നമുക്ക് സഹിക്കാന്‍ പറ്റാത്ത പ്രവണതകളൊക്കെ കാണുമ്പോഴാണ് ഈ മടുപ്പ്.

വാർത്തയില്‍ വേഗത്തില്‍ സമീപിക്കുമ്പോള്‍ തെറ്റായ രീതികള്‍ കാണാം. അതിന്റെ പിന്നാലെ നമ്മളും പോവേണ്ടി വരുന്ന ഒരു ഗതിക്കെട്ട അവസ്ഥ ഈ മേഖലയിലുണ്ട്. അതേസമയം തന്നെ വളരെ ആലോചിച്ച് പക്വമായ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുന്ന ഒരു മേഖലയും അല്ല ഇത്. ഇതിന്റെ രണ്ടിനും ഇടയ്ക്ക് നില്‍ക്കുന്ന സാഹചര്യം നമ്മളെ വല്ലാതെ ആലോചിപ്പിക്കുമെന്നും സ്മൃതി പരുത്തിക്കാട് പറയുന്നു.

ചർച്ചകളൊക്കെ നയിക്കുമ്പോള്‍ വളരെ ദേഷ്യത്തില്‍ പെരുമാറിയെന്നൊക്കെ ചിലർ ചൂണ്ടിക്കാട്ടാറുണ്ട്. തിരുത്തേണ്ടവ തിരുത്തിയും അല്ലാത്ത് അങ്ങനെ തന്നെയും പോവുന്നു. പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു സ്വഭാവം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത്ര അഗ്രസീവ് അല്ലെന്നാണ് വിചാരിക്കുന്നത്. ഒരിടക്ക് വരെ ചിലരുടെ പ്രതികരണം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരും. അപ്പോള്‍ അതുപോലെ തന്നെ റിയാക്ട് ചെയ്യും. അതൊക്കെ ബോധപൂർവ്വം മാറ്റാന്‍ ശ്രമിക്കുകയാണെന്നെന്നും മാധ്യമപ്രവർത്തക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications