ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി
ശ്രീനാഥ് ഭാസി നടത്തിയ പരാമർശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെങ്കിലും വിഷയത്തില്‍ നിർമ്മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്ന് അഭിഭാഷക ടിബി മിനി. ദിലീപിന്റെയും വിജയ് ബാബുവിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാഥ് ഭാസിയുടെ അഭിമുഖം നടത്തിയ ആള്‍ അവരുടെ ജോലിയാണ് ചെയ്തത്. എന്തൊക്കെ പ്രശ്നപരിഹാരങ്ങളുണ്ടായാലും അവരോട് അദ്ദേഹം പെരുമാറിയ രീതി നാട്ടുകാർ മുഴുവന്‍ കണ്ടതാണ്. ആ പെരുമാറ്റ രീതി ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. പൊലീസ് ശരിയായ നടപടികളാണ് എടുത്തിരിക്കുന്നതെന്നും ടിബി മിനി പറയുന്നു.

ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ ഇവിടെ ഉണ്ടായപ്പോള്‍ അവർ ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ടോ, അല്ലെങ്കില്‍ വിജയ് ബാബുവിന്റെ കാര്യത്തിലോ ഇത്തരം നടപടികളുണ്ടായിരുന്നില്ല. അവരൊക്കെ തന്നെ ഗുരുതരമായ രീതിയിലുള്ള ആരോപണങ്ങള്‍ നേരിട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരാണെന്നും ടിബി മിനി ചൂണ്ടിക്കാട്ടുന്നു.

ദിലീപിനും വിജയ് ബാബുവിനുമെതിരെ അച്ചടക്ക നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഒരു ചോദ്യം ചെയ്യല്‍ പോലും ഉണ്ടായിട്ടില്ല. എന്തിന് ശരിയല്ല, എന്നൊരു അഭിപ്രായം പോലും പറഞ്ഞില്ല. അതാണ് ഇതിലെ ഇരട്ടത്താപ്പ് എന്ന് പറയുന്നത്. ശ്രീനാഥ് ഭാസി എന്തായാലും ആ സംഘടനയില്‍ അദ്ദേഹം അംഗമല്ലാത്തിടത്തോളം കാലം അച്ചടക്കം നടപടി വരില്ല. സ്വഭാവികമായും ഈ ഒരു തക്കം നോക്കി വിലക്ക് എന്ന് പറയുന്നത് തന്നെയാണ് ശരി.

മറ്റെന്തെങ്കിലും സമ്മർദ്ദങ്ങള്‍ക്ക് വിധേയമായിട്ടാവും പെണ്‍കുട്ടി പരാതി പിന്‍വലിച്ചത്. ആ പെണ്‍കുട്ടിയോട് മാത്രമല്ല, മറ്റൊരു അവതാരകനോട് ചെവി പൊട്ടുന്ന രീതിയിലുള്ള വാക്കുകളിലൂടെയാണ് ശ്രീനാഥ് ഭാസി സംസാരിച്ചത്. കേട്ടിരിക്കുന്ന ജനങ്ങളോട് പോലും ഒരു ബഹുമാനമില്ലാത്ത സംസാരമാണ് അതെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

തണലില്ലാത്ത ആളുകളെ തളർത്തിക്കളയുന്നു എന്ന് പറയുമ്പോള്‍ തന്നെ അവർ കുറച്ചുകൂടി മാന്യമായി പെരുമാറണം എന്നുള്ളത് പ്രധാനമാണ്. അതേസമയം, ദിലീപിന്റെയും വിജയ് ബാബുവിന്റേയും കേസില്‍ ഇവരാരും കൃത്യമായ ഒരു നിലപാട് ആരും പറഞ്ഞിട്ടില്ല.

ശ്രീനാഥ് ഭാസിയുടെ പരാതികള്‍ പരിഹരിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തെ വിലക്കാനോ ആ നിലയില്‍ അദ്ദേഹത്തെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ വിലക്കാനോ യാതൊരു അവകാശവും ആർക്കുമില്ല. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മെമ്പർ അല്ല. എന്നാല്‍ നേരത്തെ പറഞ്ഞ ദിലീപും വിജയ് ബാബുവും ആ സംഘടനയുടെ മെമ്പർമാരാണ്.

ഒരു സമൂഹത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ഏറ്റവും മോശമായ ക്രിമിനല്‍ കുറ്റം ചെയ്ത ആള്‍ക്കാർക്കെതിരെ അവർ അച്ചടക്ക നടപടി എടുക്കേണ്ടതാണ്. ഇത്രയും ആരോപണങ്ങള്‍ വന്നിട്ട് പോലും അതുണ്ടായിട്ടില്ല. പണവും സ്വാധീനവുമുള്ളവന് ഒരു നീതിയും അതില്ലാത്തവനെതിരെ അടിയന്തരമായി അച്ചടക്ക നടപടിയും എന്നുള്ളതാണ് നമ്മള്‍ കണ്ട കാഴ്ച. അതിനെയാണ് ഡിസ്ക്രിമിനേഷന്‍ എന്ന് പറയുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് ശരിയല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നുമായിരുന്നു പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ മമ്മൂട്ടി വ്യക്തമാക്കിയത്.












Click it and Unblock the Notifications