പോലീസ് കൊണ്ടുവരുന്ന കേസിൽ ശിക്ഷ വാങ്ങി നൽകലല്ല പ്രോസിക്യൂട്ടറുടെ ജോലി; ഹണി എം വർഗീസ്
കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് .പ്രോസിക്യൂട്ടറെ സംബന്ധിച്ച് അവരുടെ ഉത്തരവാദിത്തം സമൂഹത്തോടാണെന്നും ഇക്കാര്യം സുപ്രീം കോടതി പലതവണയായി വ്യക്തമാക്കിയതാണെന്നും ഹണി എം വർഗീസ് പറഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

പ്രതിക്ക് ജാമ്യത്തിന് അർഹത ഉണ്ടെങ്കിൽ അത് നൽകാൻ പ്രോസിക്യൂട്ടർമാർ തയ്യാറാകണമെന്നും അത്തരത്തിൽ ജാമ്യം നൽകാനുള്ള ഇടപെടലുകൾ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവർ പറഞ്ഞു. അത്തരത്തിൽ ചെയ്താൽ പഴി കേൾക്കുമെന്ന ഭീതിയിലാണ് പല പ്രോസിക്യൂട്ടർമാരും കഴിയുന്നതെന്നും അവർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയാണ് ഹണി എം വർഗീസ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ ഹണി എം വർഗീസിനെതിരെ അതിജീവിത ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അതിജീവിത ആരോപിച്ചത്.

പലപ്പോഴായി താൻ ഉന്നയിച്ച പരാതികൾ ഒന്നും തന്നെ വിചാരണ കോടതി പരിഗണിച്ചിട്ടില്ലെന്നും കേസിലെ ഏറ്റവും സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്യപ്പെട്ടു എന്ന് കണ്ടെത്തിയിട്ട് പോലും അക്കാര്യത്തിൽ അന്വേഷണം പോലും പ്രഖ്യാപിക്കാൻ തയ്യാറാകാതിരുന്നയാളാണ് ജഡ്ജിയെന്നായിരുന്നു അതിജീവിത ഉയർത്തിയ വിമർശനം.

മാത്രമല്ല ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ചുള്ള തെളിവുകൾ പോലീസിന് ലഭിച്ചെന്നും മേൽക്കോടതികളിൽ അതീജീവിത ആരോപിച്ചിരുന്നു. അതേസമയം അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. മാധ്യമങ്ങൾ തെറ്റിധരിപ്പിച്ചതിനാലാണ് അതിജീവിത വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനവരിക്കകം വിചാരണ പൂർത്തിയാക്കണമെന്നതാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാൻ ഇരിക്കെ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിചാരണ നിർത്തിവെയ്ക്കുകയായിരുന്നു.തുടർന്ന് ജുലൈയിൽ അധികപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. പിന്നാലെയാണ് ഇപ്പോൾ വിചാരണ പുനഃരാരംഭിച്ചത്.












Click it and Unblock the Notifications