'നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന ഘട്ടത്തിലേക്ക്'; പൾസർ സുനി പുറത്തേക്കോ? സാധ്യതകൾ
ബാലചന്ദ്രകുമാറിന്റെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമായതിനാൽ ആവശ്യം തീർച്ചയായും പരിഗണിക്കപ്പെടണമെന്ന് പറയുകയാണ് അഭിഭാഷകനായ പ്രിയദർശൻ തമ്പി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷികളിലൊരാളായ സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് കൊച്ചിയിലേക്ക് വരാനാകില്ലെന്നും വിചാരണ തിരുവനന്തപുരത്ത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ബാലചന്ദ്രകുമാറിന്റെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമായതിനാൽ ആവശ്യം തീർച്ചയായും പരിഗണിക്കപ്പെടണമെന്ന് പറയുകയാണ് അഭിഭാഷകമായ പ്രിയദർശൻ തമ്പി. മാത്രമല്ല കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

'സാക്ഷിയുടെ വിസ്താരം ഈ കേസിൽ ഏറ്റവും അത്യന്താപേക്ഷിതമാണോയെന്നതാണ് പ്രധാനം. അദ്ദേഹം ബോധപൂർവ്വം ഹാജാരാകാതിരിക്കുന്നതാണോയെന്നതാണ് കോടതി പരിശോധിക്കുക. ഈ കേസിൽ സാഹചര്യം അങ്ങനെയെല്ല. മതിയായ കാരണമുണ്ടോയെന്നതാണ് പ്രധാനമായും ചോദ്യം. അങ്ങനെ ഒരു കാരണമുണ്ടായാൽ എന്ത് വിധേനയും ഈ സാക്ഷിയെ വിസ്കരിക്കണം. ബാലചന്ദ്രകുമാറിന് യാത്ര പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

ഈ കേസിന്റെ പ്രധാനപ്പെട്ട ഭാഗത്തേക്ക് വരാനിരിക്കുന്നേയുള്ളൂ. അതുകൊണ്ട് തന്നെ എന്തൊക്കെ സാഹചര്യത്തിലാണെങ്കിലും അദ്ദേഹം വിസ്തരിക്കപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയിൽ വീട്ടിൽ പോയി വിസ്താരം നടത്തേണ്ടി വരും. ഡോക്ടർമാരുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാർ ആശുപത്രിയിൽ കഴിയുന്നത്. രണ്ട് ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്യുന്നൊരു രോഗിക്ക് ഒരു വിധത്തിലുള്ള ഇൻഫെക്ഷനും ബാധിക്കാൻ പാടില്ല. അതുകൊണ്ട് കൂടിയാണ് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ വീട്ടിൽ വെച്ചാണെങ്കിലും ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കേണ്ടതുണ്ട്'.

ബാലചന്ദ്രകുമാറിന്റെ അപേക്ഷ പരിഗണിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിൽ സാക്ഷികൾ രോഗാവസ്ഥയിലൂടെ കടന്ന് പോകുകയാണെങ്കിൽ സാക്ഷികളെ വെച്ച് വിസ്തരിക്കാനുള്ള വകുപ്പുകൾ നിയമത്തിൽ ഉണ്ട്. അദ്ദേഹം താമസിക്കുന്ന ജുറിസ്ഡിക്ഷനിൽ വരുന്ന ജഡ്ജിക്ക് കത്തെഴുതുകയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒരു മജിസ്ട്രേറ്റിനെ തന്നെ ഡെപ്യൂട്ട് ചെയ്ത് അദ്ദേഹത്തിന്റെ മൊഴിയെടുക്കാനും നിയമം അനുവദിക്കുന്നുണ്ട്', പ്രിയദർശൻ തമ്പി പറഞ്ഞു.

അതേസമയം കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.'പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോൾ അവർക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോൾ തന്നെ പൾസർ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി പൾസർ സുനിയുടെ ആവശ്യം പരിഗണിക്കാൻ സാധ്യത ഇല്ല.

പൾസർ സുനിയെ ഇത്രയും വർഷം വിചാരണ തടവുകാരനായി ജയിലിലിടാൻ സാധിക്കില്ലെന്നും പ്രധാന സാക്ഷിയെ അടക്കം കേസിൽ വിസ്തരിച്ച് കഴിഞ്ഞുവെന്നും ആകും പൾസർ സുനിയുടെ അപേക്ഷയിൽ പറയുന്നത്. ഹൈക്കോടതി സ്വാഭാവികമായും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയേക്കും. ഇതൊരു സ്വാഭാവിക നടപടിയാണ്.

എന്തുകൊണ്ടാണ് കേസ് നീണ്ടുപോകുന്നത് എന്നതായിരിക്കും ഹൈക്കോടതി ചോദിക്കുക. കേസ് ഇനിയും നീളാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ശക്തമായ വാദമുഖം പ്രതി ഉയർത്തിയാൽ ജാമ്യം കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം പ്രധാന പ്രതികൾ പുറത്തിറങ്ങി കഴിഞ്ഞാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകും. അത്തരത്തിലുള്ള ശ്രമം തടയാനുള്ള വാദം പ്രോസിക്യൂഷൻ ഉന്നയിക്കും.












Click it and Unblock the Notifications